ഒരു നിമിഷത്തെ തോന്നലിൽ ആത്മഹത്യയെ സ്നേഹിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വിളിച്ചു പറയരുത്, നിങ്ങളെ സഹായിക്കാൻ ആൾ എത്തിയേക്കാം: ജപ്പാനിൽ സംഭവിച്ചത്…
അതിക്രൂരമായി ഒന്‍പതു പേരെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ ട്വിറ്റര്‍ കില്ലറിൻ്റെ വിചാരണ പുരോഗമിക്കുകയാണ്. ആത്മഹത്യ ചെയ്യണമെന്ന ആഗ്രഹം കൊണ്ടു നടക്കുന്നവരുടെ ആഗ്രഹം നിറവേറ്റുന്ന കൊലയാളിയെന്ന് വാർത്താ പ്രാധാന്യം നേടിയ തകഹിരോ ഷിരൈഷി എന്ന വ്യക്തിയുടെ വിചാരണയാണ് ജപ്പാനിൽ നടക്കുന്നത്. 2018ലാണ് ഈ വ്യക്തി പൊലീസ് പിടിയിലാകുന്നത്.
തകഹിരോ ഷിരൈഷിയുടെ കുറ്റസമ്മത മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചു നടക്കുന്നവരെ കണ്ടെത്തി കൊന്നു കൊടുക്കുകയാണ് താൻ ചെയ്യുന്നതെന്നാണ് അയാൾ വ്യക്തമാക്കിയത്. ഇരകളുടെ സമ്മതപ്രകാരമാണ് താനവരെ കൊലപ്പെടുത്തിയതെന്നും അയാൾ പറയുന്നു.
സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വഴിയാണ് കൊല്ലപ്പെട്ടവരെയെല്ലാം ഇയാള്‍ കണ്ടെത്തിയത്. ഇതോടെയാണ് ഇദ്ദേഹത്തിന് ‘ട്വിറ്റര്‍ കില്ലര്‍’ എന്ന പേരു കിട്ടിയത്. താന്‍ ഒന്‍പതു പേരെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ തന്നെയാണ് കോടതിയില്‍ വെളിപ്പെടുത്തിയത്.
ആത്മഹത്യ ചെയ്യാനുള്ള പ്രവണതയോടെ ആരെങ്കിലും ട്വിറ്ററില്‍ പോസ്റ്റിട്ടാല്‍ അവരുമായി ഇയാള്‍ സൗഹൃദം ഉണ്ടാക്കും. തുടര്‍ന്ന് ഇവരോട് ജീവനൊടുക്കാന്‍ താന്‍ സഹായിക്കാമെന്ന് വാഗ്്ദാനം നല്‍കി കൊലപ്പെടുത്തും. ഈ കേസിലിപ്പോള്‍ കോടതി അന്തിമവാദം കേള്‍ക്കുകയാണ്.
ഇയാളുടെ ഇരയായി മരിച്ചവർ 15നും 26നും വയസിന് ഇടയിലുള്ളവരാണ്. മാത്രമല്ല വെട്ടി നുറുക്കിയ മൃതദേഹ അവശിഷ്ടങ്ങള്‍ കൂളറുകളിലും ടൂള്‍ ബോക്‌സുകളിലുമായി സൂക്ഷിക്കും.
2017ല്‍ ഹാലോവിന്‍ ദിനത്തിലാണ് ഇയാളുടെ വീട്ടിൽ നിന്നും പൊലീസ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതോടെ ഷിരൈഷി ക്രിമിനലാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ ഇയാളെ കുടുക്കാനുള്ള പദ്ധതികള്‍ പൊലീസ് തയാറാക്കുകയായിരുന്നു.
ഇയാൾ ഇരകളെ കൊലപ്പെടുത്തുന്നതിനായി പണം ഈടാക്കിയതായും പൊലീസ് പറയുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ തലയ്ക്കു പിന്നിലെല്ലാം മാരക മുറിവുണ്ട്. ഇതു കൊലപ്പെടുത്തിയത് തലയ്ക്കു പിന്നിലടിച്ചാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ഇരകളില്‍ ചിലരെ കൊലപ്പെടുത്തുന്നതിനു മുന്‍പ് ഇദ്ദേഹം ബലാത്സംഗം ചെയ്തതായും ആരോപണം ഉയുന്നുണ്ട്.