ഹത്രാസ്: യോഗി പോലീസിന്റെ കയ്യേറ്റവും തടയലും; സത്യാവസ്ഥ റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകയെ അനുവദിച്ചില്ല
ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എബിപി ന്യൂസിലെ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കും ക്യാമറമാനും നേരിടേണ്ടി വന്നത് പൊലീസ് ക്രൂരത. മാധ്യമ പ്രവര്‍ത്തക പ്രതിമ മിശ്രയേയും ക്യാമറമാനെയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പൊലീസ് തടയുകയും മാധ്യമപ്രവര്‍ത്തകയെ കള്ളി എന്ന് വിളിച്ച് പൊലീസ് അപമാനിക്കുകയും ചെയ്തു.
ക്യാമറമാന്‍ മനോജിന് നേര്‍ക്ക് ആക്രോശിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ക്യാമറ നിര്‍ബന്ധപൂര്‍വ്വം ലോക്ക് ചെയ്യിപ്പിച്ചു. പ്രതിമ മിശ്രയെ ബലമായി പൊലീസ് കാറില്‍ കയറ്റികൊണ്ടുപോകുകയും അവരുടെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നത് നേരത്തെ തന്നെ പൊലീസ് തടയുന്നുണ്ടായിരുന്നു. മറ്റൊരു വഴിയിലൂടെ പെണ്‍കുട്ടിയുടെ വീട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ഇത്തരത്തിൽകയ്യേറ്റമുണ്ടായത്.
ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയകോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റം ചുമത്തി കേസുമെടുത്തിരിന്നു.രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കരുതല്‍ കസ്റ്റഡിയിലെടുത്തതായിട്ടാണ് യു.പി പൊലീസ് പറഞ്ഞത്. യാത്രക്കിടെ രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞിരുന്നു.