മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവം; നോഡൽ ഓഫീസറടക്കം മൂന്ന് പേർക്ക് സസ്‌പെൻഷൻ; ഡോക്ടർമാർ സമരത്തിലേക്ക്

single-img
2 October 2020

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്നുപേരെ ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്‌തു. രണ്ട് ഹെഡ് നഴ്‌സുമാരേയും നോഡൽ ഓഫീസർ ഡോ. അരുണയേയുമാണ് സസ്‌പെൻഡ് ചെയ്‌തത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ സംഭവം അന്വേഷിക്കും. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സസ്‌പെൻഷൻ നടപടിയിൽ കെജിഎംസിടിഎ പ്രതിഷേധം അറിയിച്ചു. നോഡൽ ഓഫീസറെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിച്ചില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്ക്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി നേരത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആറാം വാർഡിലായിരുന്നു അനിൽകുമാർ ചികിത്സയിൽ കഴി‌ഞ്ഞിരുന്നത്.

വീണതിനെ തുടർന്ന് കഴിഞ്ഞമാസം 21ആം തിയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഇയാൾ കോവിഡ് ബാധിതനായി. തുടർന്ന് കോവിഡ് നെഗറ്റീവായ അനിൽകുമാറിന്റെ തലയുടെ പിൻഭാഗം പുഴുവരിച്ച നിലയിലാണ് തങ്ങൾക്ക് കിട്ടിയതെന്നാണ് കുടുംബാംഗങ്ങൾ പരാതിപ്പെട്ടത്.