ഹത്രാസ് കൂട്ടബലാത്സംഗം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം; പോലീസിൽ വിശ്വാസമില്ലെന്ന് പെൺകുട്ടിയുടെ പിതാവ്

single-img
2 October 2020

ഹത്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ഉത്തർപ്രദേശ് പോലീസിൽ വിശ്വാസമില്ലെന്നും പെൺകുട്ടിയുടെ പിതാവ്.

വീടും പരിസരവും മുഴുവൻ പോലീസാണെന്നും ബന്ദികളെ പോലെയാണ് കഴിയുന്നതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പോലീസ് ഇപ്പോൾ ചെയ്യുന്നത് അംഗീകരിക്കാനാകില്ല. തങ്ങളെ വീടിനു പുറത്തേക്ക് പോലും വിടുന്നില്ല. ആരോടും സംസാരിക്കാനാകുന്നില്ല. പോലീസ് അന്വേഷണത്തിനെതിരായ കുടുംബത്തിന്റെ പ്രസ്താവന പിൻവലിക്കാൻ ജില്ലാ മജിസ്ട്രേറ്റ് സമ്മർദ്ദം ചെലുത്തുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

അതേസമയം, നീതി ഉറപ്പാക്കാനാണ് പോലീസ് അന്വേഷണമെന്ന് ഉത്തർപ്രദേശ് സർക്കാർ പറഞ്ഞു. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പോലീസിന്റെ വാദത്തിനെതിരെ ദേശീയതലത്തിൽ രൂക്ഷ വിമർശനം ഉയർന്നുകഴിഞ്ഞു. യുപി പോലീസ് എഡിജിപി പ്രശാന്ത് കുമാറാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് അറിയിച്ചത്. എന്നാൽ ഇത് തെളിവ് നശിപ്പിക്കാനുള്ള പോലീസിന്റെ ശ്രമമാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അലഹബാദ് ഹൈക്കോടതി നേരിട്ട് വിളിപ്പിച്ചു. ഒക്ടോബർ 12 ന് ഹാജരാകാനാണ് കോടതി നിർദ്ദേശം. സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. അതിനിടെ, വരും ദിവസങ്ങളിലും പ്രതിഷേധം രാജ്യവ്യാപകമായി തുടരരണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്.