‘രാജ്യത്ത് ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു’; പീഡനക്കളമായി നമ്മുടെ രാജ്യം മാറിയെന്നും മദ്രാസ് ഹൈക്കോടതി

single-img
1 October 2020

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. രാജ്യത്ത് ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. പീഡനക്കളമായി നമ്മുടെ രാജ്യം മാറിയെന്ന് കോടതി വിമര്‍ശിച്ചു. രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും അതീവ നിരാശാജനകമായ സാഹചര്യമാണെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എന്‍ കിരുമ്പാകരന്‍ അഭിപ്രായപ്പെട്ടു.

തിരുപ്പൂരിൽ അന്തർ സംസ്ഥാന തൊഴിലാളിയായ സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു പരാമർശം. തിരൂപ്പുർ ജില്ലയിലെ പല്ലടത്ത് അന്തർ സംസ്ഥാന തൊഴിലാളി സ്ത്രീ ബലാത്സംഗ ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷക എപി സുര്യ പ്രകാശമാണ് ഹരജി നൽകിയത്. പെൺകുട്ടിക്ക് സുരക്ഷയൊരുക്കണമെന്നും കോയമ്പത്തുർ ഐ.ജിയുടെ നേതൃത്വത്തിൽ കേസന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ബലാത്സംഗ കേസുകളെ കുറിച്ചും ജസ്റ്റിസ് പരാമർശം നടത്തി. നിര്‍ഭാഗ്യകരമായ വാര്‍ത്തകളാണ് ദിവസവും കേള്‍ക്കുന്നത്. ബുലന്ദ്‌ഷെഹറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി, പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. അസം ഗഡില്‍ 8 വയസുകാരിയെ ബലാത്സംഗം ചെയ്തു. ജിയാന്‍പൂരില്‍ ആണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവഗുരുതരമാണ്. അയല്‍ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാഗ്പത്തില്‍ പീഡനത്തിനിരയായ 17 കാരി ജീവനൊടുക്കാന്‍ ശ്രമിച്ചു. ബാല്‍റാംപൂരില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹത്‌റാസ് സംഭവത്തില്‍ പ്രതിഷേധം ഉയരുമ്പോളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം യുപിയില്‍ തുടരുകയാണ്.