ബിജെപിക്ക് കേരളത്തിൽ വലിയ വില കൊടുക്കേണ്ടി വരും: മറ്റു പാർട്ടികളിൽ നിന്നും എത്തുന്നവർക്ക് സുപ്രധാന പദവിനൽകുന്നതിനെതിരെ പിപി മുകുന്ദൻ

single-img
30 September 2020

മറ്റു പാർട്ടികളിൽ നിന്ന് പദവികൾ മോഹിച്ച് ബിജെപിയിൽ എത്തിയവരെ സുപ്രധാന പദവിയിലേക്ക് കൊണ്ടുവരുന്നതിനെ വിമർശിച്ച് മുതിർന്ന ബിജെപി- ആർഎസ്എസ് നേതാവ് പിപി മുകുന്ദൻ. പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ വിസ്മരിക്കുകയും പ്രതിയോഗികളുടെ ബന്ധുക്കൾക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുന്നതും ശരിയായ കീഴ്‌വഴക്കമല്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. 

ഇത്തരം പ്രവർത്തനങ്ങൾ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് ചോരനീരാക്കിയവർക്ക് ഇത് വേദനയുണ്ടാക്കുമെന്നും മുകുന്ദൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രവുമായി കൂടിയാലോചിച്ച് കാര്യങ്ങൾ മുന്നോട്ടുനയിച്ചില്ലെങ്കിൽ പ്രസ്ഥാനങ്ങൾക്ക് സംഘടനാപരമായി വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം കുറിപ്പിലൂടെ നൽകുന്നുണ്ട്. 

അടുത്തിടെ പാർട്ടിയിൽ എത്തിയ എ.പി. അബ്ദുള്ളക്കുട്ടി, മുകുൾ റോയ്‌ തുടങ്ങിയവർക്ക് ദേശീയ ഉപാധ്യക്ഷസ്ഥാനം നൽകിയ കേന്ദ്രനേതൃത്വത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

പിപി മുകുന്ദന്റെ കുറിപ്പ്

ഈ പോക്ക് എങ്ങോട്ട്?

ആർ. എസ്.എസ്. കേരളത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് എട്ട് പതിറ്റാണ്ടോടുക്കുന്നു. 1942 ൽ ആണ് സംഘപ്രവർത്തനം ഇവിടെ ആരംഭിക്കുന്നത്.

ഈ കാലയളവിനുള്ളിൽ പ്രസ്ഥാനം വളരെയധികം മുന്നേറി. ലക്ഷക്കണക്കിനാളുകൾ പ്രവർത്തകരും അനുഭാവികളുമായി. സാമൂഹിക മണ്ഡലങ്ങളിലടക്കം വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. പല അനാചാരങ്ങളുമില്ലാതാക്കാൻ മുൻ കൈ എടുത്തു. ഇതെല്ലാം ശരി.

ഇനി ഒന്നു തിരിഞ്ഞു നോക്കാം. സംഘത്തിന്റെ ശക്തിക്കൊത്ത വളർച്ച കൈവരിക്കാനായോ ? ഒരു ആത്മ പരിശോധന വേണ്ടതല്ലേ?

കേരളത്തിൽ ആൾബലത്തിനൊത്ത സ്വാധീനമുണ്ടാക്കാൻ സംഘ പരിവാർ പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിട്ടില്ലെന്ന് പ്രതിയോഗികൾ തന്നെ പറയാറുണ്ട്. അതിൽ ശരിയുണ്ടോ എന്ന് സ്വയം പരിശോധന നടത്തുന്നതിലും തെറ്റില്ല.

‘സംഘ സംഘമൊരേ ജപം

ഹൃദയത്തുടിപ്പുകളാവണം

സംഘ മാവണമെന്റെ ജീവിതം

എന്തു ധന്യ മിതിൽപ്പരം ‘

എന്ന് ശാഖകളിൽ ഗണഗീതം പാടി വന്ന സ്വയംസേവകർക്ക് ഈ പ്രസ്ഥാനം അവരുടെ സർവ്വസ്വവുമാണ്. സർവ്വ ശക്തനായ ശ്രീ പരമേശ്വരനെയും പൂർവ്വികരെയും സ്മരിച്ച് ‘ നമ്മുടെ പവിത്രമായ ഹിന്ദു സമാജത്തെ സംരക്ഷിച്ച് ഹിന്ദു രാഷ്ട്രത്തിന്റെ സർവ്വതോമുഖമായ ഉന്നതിക്കായി പ്രതിജ്ഞയെടുത്തു വന്ന വർക്ക് ഈ പ്രസ്ഥാനം ഈശ്വരീയം തന്നെ.

അതുകൊണ്ടാണല്ലോ ആശയാദർശങ്ങളെ മുറുകെ പിടിച്ച് അനേകർ പ്രസ്ഥാനത്തിന് ജീവൻ ബലി അർപ്പിച്ചത്. മർദ്ദനങ്ങളേറ്റുവാങ്ങുനതും തടവറകളിൽ കഴിയുന്നതും.

ഇങ്ങനെയുള്ള അനേകായിരങ്ങളുടെ പ്രതീക്ഷയ്ക്കും സംഘം വിഭാവനം ചെയ്ത രീതിയിലും ഇവിടെ വളർച്ചയുണ്ടായോ എന്ന ചോദ്യമാണ് ഉത്തരം തേടുന്നത്. പ്രവർത്തകരില്ലാഞ്ഞിട്ടല്ല. കഴിവുള്ളവർക്ക് ക്ഷാമവുമില്ല. വിവിധ മണ്ഡലങ്ങളിൽ എത്രയോ സമർത്ഥർ സംഘപ്രവർത്തകരായിട്ടുണ്ട്. എന്നിട്ടും സർവ്വതോമുഖമായ വളർച്ച കൈവരിക്കാനാവുന്നില്ലെങ്കിൽ അതു പരിശോധിക്കപ്പെടേണ്ടേ?

ദക്ഷിണേന്ത്യയുടെ ചുമതല ഉണ്ടായിരുന്ന ആദരണീയനായ യാദവറാവു ജോഷി തിരുവനന്തപുരത്ത് ഒരിക്കൽ പറഞ്ഞതോർക്കുന്നു. നമുക്ക് ഭാസ്കർ റാവുജിയെ ലക്ഷാധിപതിയാക്കണം. ഭാസ്കർ റാവുജി അന്ന് ഇവിടെ പ്രാന്ത പ്രചാരകാണ് . ഗുരുദക്ഷിണ ഒരു ലക്ഷമെന്ന ലക്ഷ്യത്തിലെത്തിക്കുന്നതിനെ പറ്റിയായിരുന്നു. അന്നത്തെ നിലയിൽ നിന്ന് ഇന്ന് സംഘം എത്ര കണ്ടു വളർന്നു വെന്നു നോക്കുമ്പോൾ ആദ്യ കാല കാര്യ കർത്താക്കളുടെ സമർപ്പണ ബുദ്ധിയോടെയുള്ള പ്രവർത്തന കാലമാണ് മനസിൽ. പരമേശ്വർജി, മാധവ്ജി , ഹരിയേട്ടൻ , കണ്ണൂരിൽ പ്രവർത്തിച്ച ജനേട്ടൻ , ആർ.വേണുഗോപാൽ എന്ന വേണുവേട്ടൻ എന്നിവരെയൊക്കെ ഓർക്കുന്നു. റെയിൽവേ സ്റ്റേഷനിലും കടപ്പുറത്തുമൊക്കെ അന്തിയുറങ്ങിയുള്ള അവരുടെയൊക്കെ പ്രവർത്തനങ്ങളുടെ അടിത്തറയിലാണ് ഇന്നത്തെ നിലയിൽ സംഘസൗധം നില നിൽക്കുന്നത്.

ഒരു സുഭാഷിത മുണ്ട്. –

അമന്ത്രം അക്ഷര നാസ്തി

നാസ്തി മൂലം അനൗഷധം

അയോഗ്യ പുരുഷോ നാസ്തി

യോജക തത്ര ദുർലഭ.

മന്ത്രമുണ്ടാക്കാനാവാത്തത് അക്ഷരമില്ലാഞ്ഞി ട്ടല്ലെന്നും മരുന്നുണ്ടാക്കാനാവാത്തത് വേരില്ലാഞ്ഞിട്ടല്ലെന്നും …

വേണ്ട വിധം കാഴ്ചപ്പാടുള്ള ആളുകളുടെ അഭാവമാന്നെന്ന് സാരാംശം .

അത്തരം പോരായ്മകളുണ്ടോ എന്ന് ആത്മ പരിശോധന നടത്തേണ്ട സമയം സമാഗതമായിരിക്കുന്നു . നേതൃനിര മാറിക്കൊണ്ടേയിരിക്കും. അത് ആവശ്യവുമാണ്. പരമ പൂജനീയ

ഗുരുജിയുടെ വേർപാടിനു ശേഷം ആദ്യമായി കേരളത്തിലെത്തിയ പൂജനീയ സർസംഘചാലക് ദേവറസ് ജി തൃശൂരിൽ നടത്തിയ യോഗത്തിൽ ചെയ്ത പ്രസംഗം എക്കാലത്തും സംഘപ്രവർത്തകർക്ക് പ്രസക്തമാണ്.

അദ്ദേഹം പറഞ്ഞു, ‘ഗുരുജി അദ്ദേഹം പഠിച്ച ക്ലാസുകളിൽ എല്ലായിടത്തും ഒന്നാമനായിരുന്നു. താനും എല്ലാ ക്ലാസുകളിലും ഒന്നാമതെത്തിയിട്ടുണ്ട്…. എന്നാൽ ഗുരുജി അദ്ദേഹത്തിന്റെ സ്വന്തം മേധാശക്തി കൊണ്ടും താൻ ഗൈഡിന്റെ സഹായത്താലുമാണ് ഇത് നേടിയത്. പക്ഷേ പുതിയ ചുമതലയിൽ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. അതിനു കാരണം ലക്ഷക്കണക്കിനു വരുന്ന ദേവദുർലഭരായ പ്രവർത്തകരെ സംയോജിപ്പിച്ച് ഒന്നിച്ചു നിർത്താനുള്ള സംഘടനാ ശക്തിയെന്നാണ് ‘ അദ്ദേഹം പറഞ്ഞത്.

നമ്മുടെ പ്രസ്ഥാനം

വ്യക്തിനിഷ്ഠമല്ല, തത്വാധിഷ്ഠിതമാണ് . ഇത് സംഘപരിവാർ പ്രസ്ഥാനങ്ങൾക്കും ബാധകമാണ്. അധികാരത്തിലേക്കുള്ള ചവുട്ടു പടിയായി സംഘത്തെ കണ്ടു വന്നവരല്ല ഈ പ്രസ്ഥാനത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. അനേകായിരം പേരുടെ ചോരയും നീരും നുറു കണക്കിനു ബലിദാനികളുടെ ജീവനുമാണ് സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ ആത്മാവ്. അങ്ങനെയുള്ളവരുടെ ഉള്ളു നൊന്താൽ അത് പ്രസ്ഥാനത്തിന്റെ കെട്ടുറപ്പിന് ദോഷമാവും. ഇത് പരിഹരിക്കപ്പെടേണ്ടതാണ്.

ഗണഗീതത്തിൽ പാടാറുള്ള ഒരു ഗീതമുണ്ട്.

പഥ് കാ അന്തിമ ലക്ഷ്യ നഹി

സിംഹാസന് ചഡ കേ ജാന.

കസേരയാവരുത് അന്തിമലക്ഷ്യമെന്നർത്ഥം. ഗണഗീതങ്ങളിലൂടെയും വ്യക്തി ഗീതങ്ങളിലൂടെയും സുഭാഷിതങ്ങളിലൂടെയും സ്വയം സേവകരിലേക്ക് പകരുന്ന ആശയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് സംഘത്തെ മറ്റു പ്രസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്ഥമാക്കുന്നത്. രാജനൈതിക രംഗത്ത് സമീപകാലത്ത് കണ്ടുവരുന്ന പ്രവണത പരിവാർ രാഷ്ട്രീയത്തിനു ചേർന്നതാണോ എന്നും ചിന്തിക്കണം. പ്രസ്ഥാനത്തിനൊപ്പം പ്രവർത്തകരും പടിപടിയായി വളർന്ന് ഉത്തരവാദിത്ത സ്ഥാനങ്ങളിൽ എത്തുന്നതായിരുന്നു പരിവാർ രാഷ്ട്രീയരീതി. പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലും ദുരന്തമുഖങ്ങളിലെ സേവന പ്രവർത്തനങ്ങളിലുമൊക്കെ കൈ മെയ് മറന്ന് പ്രവർത്തിച്ചവരായിരുന്നു ഇത്തരം സ്ഥാനങ്ങളിൽ പരിഗണിക്കപ്പെട്ടിരുന്നത്. ഇതൊന്നുമില്ലാതെ തന്നെ പരിവാർ രാഷ്ട്രീയത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ കുറെ പേർ എത്തിയെന്നത് . വസ്തുതയാണ്. മുമ്പ് ഇങ്ങനെ വന്ന ചിലർ പിന്നീടപ്രസ്ഥാനത്തിന്റെ ശത്രു പക്ഷത്ത് എത്തിയെന്നതും കാണാതിരുന്നു കൂടാ. തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കുമെന്ന അവസ്ഥ വന്നാൽ അത് പ്രസ്ഥാനത്തിലെ നല്ല പ്രവർത്തകരെ നിസംഗരാക്കും. സംഘ സൗധം കെട്ടി ഉയർത്താൻ രാപകൽ അധ്വാനിച്ചവരെ വിസ്മരിക്കുന്നത് അത് കണ്ടു നിൽക്കുന്നവരിലും പകരുക തെറ്റായ സന്ദേശമാണ്. പുതുമുഖങ്ങൾ വരട്ടെ. എന്നാൽ കൂടെയുള്ള കഴിവുള്ളവരെ അവഗണിക്കരുത്.

പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ വിസ്മരിക്കുകയും പ്രതിയോഗികളുടെ ബന്ധുക്കൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്ന തൊന്നും ശരിയായ കീഴ്വഴക്കമല്ല. അത് സാങ്കേതികമായി ശരിയായിരിക്കാം പക്ഷെ പ്രസ്ഥാനത്തിൻ്റെ വളർച്ചക്ക് ചോര നീരാക്കിയവർക്ക് ഇത് വേദനയുണ്ടാക്കും.

അവർ നിസംഗരായി മാറിയാൽ ആരാണ് തെറ്റുകാർ ?

ദിശാബോധം നഷ്ട്ടപ്പെടുത്താതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായ കേരളത്തിൻ്റെ സാഹച്ചര്യം കണക്കിലെടുത്ത് കേന്ദ്രവുമായി കൂടിയാലോചിച്ച് കാര്യങ്ങൾ മുന്നോട്ട് നയിച്ചില്ലെങ്കിൽ പ്രസ്ഥാനങ്ങൾക്ക് സംഘടനാപരമായി വലിയ വില കൊടുക്കേണ്ടി വരും.

ആവേശത്തോടൊപ്പം സംഘടനയും ആദർശവും കൈവിടാതിരിക്കണം

ലക്ഷ്യവും മാർഗ്ഗവും അതിൻ്റെ പരിശുദ്ധി നിലനിർത്തണം’