കുമ്മനത്തെ `നെെസായി´ തഴഞ്ഞു: സുരേന്ദ്രനെതിരെ ആർഎസ്എസും കൃഷ്ണദാസ് പക്ഷവും ഒത്തുചേരുന്നു
കുമ്മനം രാജശേഖരനെ ബി.ജെ.പി. ദേശീയ ഭാരവാഹിയാക്കാത്തതിനെ തുടർന്ന് ബിജെപിക്കുള്ളിൽ നീക്കങ്ങൾ ശക്തമാകുന്നു. കുമ്മനത്തെ തഴഞ്ഞതിൽ ആർ.എസ്.എസ് നമതൃത്വം അമർഷത്തിലാണ്. കുമ്മനത്തിന് അർഹമായ പരിഗണന നൽകുമെന്ന് ബി.ജെ.പി. ദേശീയനേതൃത്വം ആർ.എസ്.എസ്. സംസ്ഥാന ഘടകത്തിന് ഉറപ്പുനൽകിയിരുന്നു.
കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കുന്നതിനുമുൻപ് നൽകിയ ഉറപ്പ് പാലിക്കാത്തതിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിക്കുവാനുള്ള തീരതുമാനത്തിലാണ് ആർഎസ്എസ്. അതേസമയം ചൊവ്വാഴ്ച കൊച്ചിയിൽ ചേരുന്ന ബി.ജെ.പി. കോർ കമ്മിറ്റിയിൽ പങ്കെടുക്കാനായി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എത്തുന്നുണ്ട്. യോഗത്തിൽ ഈ വിഷയം കൃഷ്ണദാസ് പക്ഷം ഉന്നയിച്ചേക്കുമെന്നാണ് സൂചനകൾ.
കുമ്മനത്തെ മിസോറം ഗവർണർ പദവി രാജിവെപ്പിച്ച് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ സമ്മർദ്ദം ചെലുത്തിയത് ആർ.എസ്.എസ് ആയിരുന്നു. എന്നാൽ ഈ നീക്കത്തോട് ബി.ജെ.പി. ദേശീയ നേതൃത്വത്തിന് താത്‌പര്യമുണ്ടായിരുന്നില്ല. നിലവിൽ കുമ്മനത്തെ ഒഴിവാക്കിയതിൽ പരാതി ഉയർന്ന സാചര്യത്തിൽ അതു പരിഹരിക്കാനായി തത്കാലം കുമ്മനത്തെ ദേശീയ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കേരളത്തിലെ വലിയൊരുവിഭാഗം ബി.ജെ.പി. നേതാക്കളും കേന്ദ്രനേതൃത്വം പ്രഖ്യാപിച്ച ഭാരവാഹിപ്പട്ടികയോട് വിമർശനാത്മകമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ ഭാരവാഹികൾക്ക് ആശംസയറിയിച്ച് ചില നേതാക്കൾ സമുഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ഈ പോസ്റ്റുകൾക്കു താഴെ അണികളുടെ വിമർശനം പ്രതിഫലിക്കുന്നുണ്ട്.