പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാർക്ക് കോവിഡ്, ഒൻപത് പേർ മരിച്ചു, ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടെന്ന് സർക്കാർ
ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂജാരി ഉൾപ്പടെയുളള ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒൻപതുപേർ മരിച്ചെന്നാണ് റിപ്പോർട്ട്. പതിനാറുപേർ ഇപ്പോഴും ആശുപത്രിയിലാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിൽ മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ ഉൾപ്പടെയുളള കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുളള നടപടി കർശനമാക്കാൻ ജില്ലാകളക്ടറുടെ നേതൃത്വത്തിലുളള അവലോകനയോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
പൂജാരികൾ ഉൾപ്പടെ ക്വാറന്റൈനിലായതോടെ ക്ഷേത്രത്തിന്റെ ദൈനംദിന അനുഷ്ഠാനങ്ങൾക്ക് മുടക്കം നേരിട്ടതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ഭക്തജനങ്ങൾക്കായി ക്ഷേത്രം തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് ഇത്രയധികം ജീവനക്കാർക്ക് കോവിഡ് ബാധിച്ചെന്ന വാർത്ത പുറത്തുവന്നത്.
ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജിയും നിലനിൽക്കുന്നുണ്ട്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടെന്നാണ് തങ്ങളുടെ നിലപാടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.