ഒറ്റ രാത്രി കൊണ്ടു പ്രശസ്തയായ രാണു മൊണ്ഡാലിൻ്റെ നിലവിലെ സ്ഥിതി ഇന്ന് ദയനീയം
ഇൻ്റർനെറ്റ് സെൻസേഷൻ രാണു മൊണ്ഡാലിന്റെ നിലവിലെ സ്ഥിതി ദയനീയമെന്ന് റിപ്പോർട്ട്. പ്രശസ്തയായതിനു ശേഷം പുതിയ വീട്ടിലേക്ക് മാറിയ രാണു ഇപ്പോൾ താമസിക്കുന്നത് തൻ്റെ പഴയ വീട്ടിലാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ അവരെ അലട്ടുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ന്യൂസ് 18 ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഒറ്റ രാത്രി കൊണ്ടാണ രാണു മെണ്ഡാൽ പ്രശസ്തയായത്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പാട്ടുപാടിക്കൊണ്ടിരുന്ന രാണുവിൻ്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാൾ അവർ പാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് രാണുവെന്ന ഗായികയുടെ സമയം ആരംഭിക്കുന്നത്.
ലതാമങ്കേഷ്‌കര്‍ പാടിയ ‘എക് പ്യാര്‍ കാ നഗ്മാ ഹെയ്’ എന്ന ഗാനമായിരുന്നു രാണു മൊണ്ടാല്‍ റണാഗഡ് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയത്. തുടർന്ന് പ്രശസ്തയായ രാണു സംഗീത സംവിധായകൻ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകൾ പാടി. ഇതിനിടെ തൻ്റെ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
2019 നവംബറിൽ രാണു ഒരു വിവാദത്തിലും ഉൾപ്പെട്ടു. സെൽഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ അലോസരപ്പെടുത്തി. തുടർന്ന് അവർ ആരാധികയോട് ദേഷ്യപ്പെടുകയുമായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴി വച്ചത്.
അതേസമയം ലോക്ക്ക്ഡൗൺ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന രാണുവിൻ്റെ ഒരു വിഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പണം അംറ്റ് അവശ്യ വസ്തുക്കളും ഇവർ ആളുകൾക്ക് നൽകുന്ന വീഡിയോയാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇപ്പോൾ രാണു തൻ്റെ പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാമ്പത്തികമായി തകർന്ന നിലയിലാണ് ഇപ്പോൾ രാണു ഉള്ളതെന്നും മാധ്യമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.