സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗമെന്ന് വെളിപ്പെടുത്തൽ: മരണനിരക്ക് ഉയർന്നേക്കാം

single-img
27 September 2020

സംസ്ഥാനത്ത് രണ്ടാം കോവിഡ്  തരംഗമെന്ന് വെളിപ്പെടുത്തി  ആരോഗ്യമന്ത്രി കെകെ ശൈലജ. വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയെന്നും കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് ആകെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേര്‍ക്ക് രോഗമുണ്ടായി. ഇതില്‍ ഒരു ലക്ഷത്തിപതിനാലായിരം പേര്‍ ഇതുവരെ രോഗമുക്തരായെന്നും മന്ത്രി പറഞ്ഞു. 

ഒരു ഘട്ടത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിരുന്നു. ഉണ്ടാകാന്‍ പാടില്ലാ തരത്തില്‍ ചില അനുസരണക്കേടുകള്‍ കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായി. സമരങ്ങള്‍ കൂടിയതോടെ കേസുകളും കൂടി. യുഎന്‍ അവാര്‍ഡ് കിട്ടിയത് നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു. 

പലഘട്ടങ്ങളിലും രോഗ വ്യാപനത്തിന്റെ നിരക്ക് വളരെ കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. എല്ലാവര്‍ക്കും വന്ന് രോഗം മാറട്ടെ എന്ന നയമല്ല കേരളം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു

കേരളത്തില്‍ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തില്‍ മരണത്തിന് കീഴടങ്ങിയത്. 0 .39 ശതമാനമാണ് മരണനിരക്ക്.  20-40 ഇടയില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ കോവിഡ് ബാധിച്ചതെങ്കിലും മരിച്ചവരില്‍ 72% പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. 

ജനസാന്ദ്രതയും പ്രായമായവരുടെ എണ്ണം കൂടിയതും ജീവിത ശൈലി രോഗികള്‍ കൂടിയതും കേരളത്തില്‍ വലിയ പ്രതിസന്ധിയാണ്. കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച മാതൃക ശരിയായിരുന്നു എന്നാണ് മറ്റ് സ്ഥലങ്ങളിലെ അനുഭവം പഠിപ്പിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.