ശോഭാ സുരേന്ദ്രനെയും കുമ്മനത്തെയും തഴഞ്ഞ് ബിജെപി; അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷൻ
ശോഭാ സുരേന്ദ്രന്റെയും കുമ്മനത്തെയും തഴഞ്ഞ് ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. കൃഷ്ണദാസ് പക്ഷത്തേയും ശോഭാ സുരേന്ദ്രനേയും പുനഃസംഘടനയിൽ തഴഞ്ഞതോടെ സംസ്ഥാന ബിജെപി നേതാക്കൾക്കിടയിലുള്ള ഗ്രൂപ്പ് വൈരം കൂടുതൽ ശക്തിപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
തേജസ്വി സൂര്യയാണ് യുവമോർച്ചയുടെ പുതിയ അധ്യക്ഷൻ. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വർധിപ്പിച്ചു. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്. നിർണായകമായ ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പുനഃസംഘടന.
ടോം വടക്കനെ ദേശീയ വക്താവായും തേജസ്വി സൂര്യയെ യുവമോർച്ച അധ്യക്ഷനായും തിരഞ്ഞെടുത്തു. പൂനം മഹാജനു പകരമാണ് തേജസ്വി സൂര്യ യുവമോർച്ച അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ബിഎല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എൻടിആറിന്റെ മകൾ പുരന്ദേശ്വരിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
റാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. അനിൽ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും.