ഏഴ് വയസുകാരിയെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയി നിലത്ത് അടിച്ചുകൊന്നു
മധ്യപ്രദേശിലെ ഇൻഡോറിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. കേവലം ഏഴ് വയസുള്ള പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയ ശേഷം നിലത്ത് അടിച്ചുകൊല ചെയ്യുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
അന്നേദിവസം വൈകിട്ട് മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് മാതാപിതാക്കൾ അന്വേഷണം ആരംഭിക്കുകയും പോലീസിനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ പോലീസ് കണ്ടെത്തുന്നത്. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പ്രതി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് നിലത്തടിച്ച് കൊല്ലുകയായിരുന്നു.
പെണ്‍കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണകാരണം. കൊലചെയ്ത ശേഷം മൃതദേഹം കൃത്യംനടന്ന സ്ഥലത്ത് ഉപേക്ഷിച്ച പ്രതി വീട്ടിലേക്ക് തിരികെ പോകുകയും ചെയ്തു. പോലീസ്പ്രതിയെ പിടികൂടിയതിനു പിന്നാലെ ഭവാർ കുവാൻ പോലീസ് സ്റ്റേഷന്റെ മുന്നിൽ തടിച്ചുകൂടിയ നാട്ടുകാർ പ്രതിയെ വിട്ടുനൽകണമെന്നും വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി.
ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽപ്രതി തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചതായി പോലീസ് പറഞ്ഞു. അതേസമയം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.