എസ്പിബി: അഞ്ച് പതിറ്റാണ്ട് കാലത്തെ നാദവിസ്മയത്തിന് വിട

single-img
25 September 2020

അനശ്വര ഗാനങ്ങൾ സിനിമാ ലോകത്തിന് സമ്മാനിച്ച, ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം ഏവരുടെയും പ്രിയപ്പെട്ട ഗായകനായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങിയ സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച എസ്പിബി 1946 ജൂൺ 4ന് ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന ഗ്രാമത്തിലാണ് ജനിച്ചത്. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ് പി സമ്പാമൂർത്തിക്ക് മകൻ എഞ്ചിനിയർ ആയി കാണാനായിരുന്നു ആഗ്രഹം. അച്ഛനിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ ബാലസുബ്രമണ്യം പഠിച്ചത്. ഹാർമോണിയത്തിലും ഓടക്കുഴലിലുമായിരുന്നു തുടക്കം.

1966 ൽ എസ്പിബിയുടെ മാനസഗുരു കോദണ്ഡപാണി സംഗീതം പകർന്ന തെലുങ്ക് ചിത്രം ‘ശ്രീ ശ്രീ മരയത രാമണ്ണ‘ യിൽ പാടിക്കൊണ്ടാണ് അദ്ദേഹം പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ തെലുങ്കിലെ പാട്ടുകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മദ്രാസിൽ എഞ്ചിനിയറിങ് പഠിക്കാനെത്തിയ എസ്പിബിയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവ് സംഗീതസംവിധായകൻ എംഎസ് വിശ്വനാഥനുമായുള്ള പരിചയമാണ്. അവസരം തേടി വിശ്വനാഥന്റെ അടുത്തെത്തിയ ബാലസുബ്രമണ്യനോട് തമിഴ് ഉച്ചാരണശുദ്ധി വരുത്തിവരാൻ സംഗീതസംവിധായകൻ ആവശ്യപ്പെട്ടു. അതിന് ശേഷം ഒരു വർഷം കഴിഞ്ഞ് ഹോട്ടൽ രംഭ എന്ന ചിത്രത്തിൽ എംഎസ് വിശ്വനാഥൻ എസ്പിബിക്ക് അവസരം നൽകി. എന്നാൽ ചിത്രം പുറത്തിറങ്ങിയില്ല.

തുടർന്ന് ശാന്തിനിലയം എന്ന ചിത്രത്തിൽ പി സുശീലയൊടൊപ്പമുള്ള ‘ഇയർകൈ എന്നും ഇളയകനി‘ എന്ന ഗാനം പാടിയെങ്കിലും നിർഭാഗ്യവശാൽ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ ആ ഗാനം ബാലസുബ്രമണ്യന്റെ ജീവിതത്തിൽ കൊണ്ടുവന്ന ഭാഗ്യമായിരുന്നു എംജിആറിന് വേണ്ടിയുള്ള പാട്ട്. ‘ഇയർകൈ എന്നും ഇളയകനി‘ എന്ന ഗാനം കേട്ട എംജിആർ തന്റെ അടുത്ത ചിത്രത്തിൽ ആ യുവഗായകനെക്കൊണ്ട് പാട്ടുപാടിക്കാൻ തീരുമാനിച്ചു. അടിമപ്പെൺ എന്ന ചിത്രത്തിൽ കെ വി മഹാദേവന്റെ സംഗീതത്തിൽ എംജിആറിന് വേണ്ടി പാടിയ ആയിരം നലവേ വാ എന്ന ഗാനമാണ് ബാലസുബ്രമണ്യനെ തമിഴിന്റെ പ്രിയ ഗായകനാക്കി മാറ്റിയത്.

സിനിമയിൽ കൈവെച്ച മേഖലകളിലെല്ലാം ഒന്നാമത് തന്നെയാണ് എന്നും എസ്.പി.ബി എന്ന മൂന്നക്ഷരത്തിന്റെ സ്ഥാനം. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങൾ പാടി ദേശീയ അവാർഡ് വാങ്ങി വിസ്മയിപ്പിച്ചതാണ് എസ്.പി.ബി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, തുളു, ഒറിയ, ആസാമി, പഞ്ചാബി തുടങ്ങി 16 ഇന്ത്യൻ ഭാഷകളിലെ 40,000 ലേറെ പാട്ടുകളുമായാണ് ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി റെക്കോർഡ് ചെയ്തതിന്റെ ഗിന്നസ് റിക്കോർഡ് സ്വന്തമാക്കിയത്. ഒറ്റ ദിവസം 21 പാട്ട് റെക്കോർഡ് ചെയ്തും എസ്.പി.ബി അത്ഭുതമായി. 1981 ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകൾ പാടിയത്. ഒരു ദിവസം 19 തമിഴ് പാട്ടുകളും മറ്റൊരു ദിവസം 16 ഹിന്ദി പാട്ടുകളും പാടി എസ്.പി.ബി തന്നോടുതന്നെ ‘മത്സരിക്കുകയും’ ചെയ്തു.

കെ. ബാലചന്ദ്രൻ സംവിധാനംചെയ്ത ‘ഏക് ദുജേ കേലിയേ‘ എന്ന ചിത്രത്തിലൂടെയാണ് എസ്പിബി ഹിന്ദിയിലെത്തിയത്. ഈ ഹിന്ദി ചിത്രത്തിലെ പാട്ടുകളിലൂടെ 1981ൽ വീണ്ടും ദേശീയ അവാർഡു നേടി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലെ ഗാനങ്ങളിലൂടെ ആറ് ദേശീയ പുരസ്കാരങ്ങൾ എസ്പിബിയെ തേടി എത്തിയിട്ടുണ്ട്. കർണ്ണാടക സർക്കാറിന്റെ മികച്ച ഗായകനുള്ള പുരസ്കാരം മൂന്ന് പ്രാവശ്യവും തമിഴ്നാട് സർക്കാറിന്റെ പുരസ്കാരം നാല് പ്രാവശ്യവും എസ്പിബിയെ തേടി എത്തിയിട്ടുണ്ട്. കൂടാതെ 2001-ൽ രാജ്യം പത്മശ്രീയും, 2011-ൽ പത്മഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചു.