ഐഎസിനൊപ്പം ചേർന്ന് ഇറാഖിൽ യുദ്ധം ചെയ്തു: തൊടുപുഴ സ്വദേശിയ്ക്ക് എതിരെയുള്ള കോടതി വിധി നാളെ
ഇറാഖില്‍ ഐ.എസ് ഭീകരസംഘടനയ്ക്ക് ഒപ്പംചേര്‍ന്ന് യുദ്ധം ചെയ്‌തെന്ന കേസില്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ. കോടതിയുടെ വിധി നാളെ. തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്‌ഹാനി ഹാജാ മൊയ്‌തീ (34) നാണ് കേസിലെ വിചാരണ നേരിടുന്നത്. വിചാരണ നേരിട്ട ഏക പ്രതിയും ഹാജാ മശായ്തീനാണ്.
ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്‌തെന്നാരോപിച്ച് കേരളത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത ആദ്യ കേസാണിതെന്ന പ്രത്യേകതയുമുണ്ട്. 2015 ല്‍ തുര്‍ക്കി വഴി ഇറാഖിലേക്ക് പോയ സുബ്‌ഹാനി ഐ.എസില്‍ ചേര്‍ന്നതായും അവിടെവച്ച് പരിശീലനം നേടിയശേഷം ഇറാഖിലെ മൊസൂളിനടുത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം വിന്യസിക്കപ്പെട്ടതായുമാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്.
2019 ജനുവരിയില്‍ വിചാരണ ആരംഭിച്ച കേസില്‍ ബാഗ്‌ദാദിലെ ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്‌ഥന്‍ അടക്കം 46 സാക്ഷികളെ വിസ്‌തരിച്ചു. ഐ.പി.സി. 125, 120 ബി, 122, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 20, 38, 39 വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം നല്‍കിയിരുന്നത്.