മാനസിക വൈകല്യമുള്ള 14കാരിയെ രണ്ട് വർഷമായി പീഡിപ്പിച്ചു; അങ്കമാലിയിൽ രണ്ടാനച്ഛൻ അറസ്റ്റിൽ
എറണാകുളം അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ മാനസിക വൈകല്യമുള്ള 14കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛൻ അറസ്റ്റിലായി. കുന്നുകരയിൽ വിവാഹ മോചിതയായ സ്ത്രീയോടൊപ്പം താമസിച്ചിരുന്ന കറുകുറ്റി സ്വദേശിയായ ഷൈജുവിനെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഈസ്ത്രീയുടെ ആദ്യ വിവാഹത്തിലെ മകളെയാണ് ഷൈജു പീഡിപ്പിച്ചത്. വീട്ടിൽ ആരുമില്ലാത്തപ്പോഴും രാത്രി സമയങ്ങളിലുമായി രണ്ട് വർഷമായി ഇയാള്‍ കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇടയ്ക്ക് കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ കൗൺസിലിംഗിൽ കുട്ടി പീഢനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. എന്നാൽ തന്നെ പീഡിപ്പിച്ചത് അയൽവാസിയാണെന്നാണ് കുട്ടി പറഞ്ഞത്.
ഇതിനെ തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ അടുത്തിടെ വീണ്ടും കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ നടത്തിയ കൗൺസിലിംഗിലാണ് കഴിഞ്ഞ രണ്ട് വർഷത്തോളമായി രണ്ടാനച്ഛൻ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ഹാജരാക്കിയ പ്രതിയെ ആലുവ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.