ലൈഫ് മിഷന്‍ പദ്ധതി ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു: അംഗീകരിക്കില്ലെന്നു അനിൽ അക്കര
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറങ്ങിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിരുപാധികം അന്വേഷിക്കാനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. റെഡ് ക്രസന്റുമായുള്ള ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. അന്വേഷണം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്തുനല്‍കുകയും ചെയ്തിട്ടുണ്ട്. ക്രമക്കേടുകളില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തും.
അതേസമയം വിജിലന്‍സ് അന്വേഷണം അംഗീകരിക്കാനാവില്ലെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. ലൈഫില്‍ സിബിഐ അന്വേഷണം ഉണ്ടാകുമെന്നാണ് കരുതിയത്. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും അനിൽ അക്കര പറഞ്ഞു.