കുറഞ്ഞ ചെലവിൽ മികച്ച വെന്റിലേറ്റർ സംവിധാനവുമായി പ്രകാശ് ബാരെ ടീം
കോവിഡ് വ്യാപനം അതിതീവ്രതയിലേക്കു കടക്കുമ്പോൾ, കുറഞ്ഞ ചെലവിൽ മികച്ച വെന്റിലേറ്റർ സൊല്യൂഷനുകൾ വികസിപ്പിച്ച് നടൻ പ്രകാശ് ബാരെയുടെ ഏകോപനത്തിൽ സ്റ്റാർട്ട് അപ്പ് കമ്പനി. 20000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയുള്ള മൂന്നു വെന്റിലേറ്റർ സൊല്യൂഷനുകളാണ് ഇൻഡ്-വെന്റർ എന്ന പേരിലുള്ള കൺസോർഷ്യം വികസിപ്പിക്കുന്നത്. അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജിയിലെ പ്രോജക്ട് പ്രാണ ഫൗണ്ടേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് വികസനം.
നിലവിലെ വെന്റിലേറ്ററിൽ ‘ഐ സേവ്’ എന്ന സംവിധാനം ഘടിപ്പിച്ചാൽ ഒന്നിന് പകരം രണ്ടു പേർക്ക് ഉപയോഗിക്കാം എന്ന് പ്രോജക്ട് ഡയറക്ടർ കൂടിയായ പ്രകാശ് ബാരെ പറഞ്ഞു. ഈ സംവിധാനമാണ് കമ്പനി വികസിപ്പിച്ച ആദ്യ വെന്റലറ്റർ സൊല്യൂഷൻ. ഇത് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ആശുപത്രികളിൽ ഉപയോഗിച്ച് തുടങ്ങി. ഉടൻ കേരളത്തിലും ലഭ്യമാകും. അതിനായുള്ള ശ്രമത്തിലാണെന്ന് പ്രകാശ് ബാരെ പറഞ്ഞു.
ബാരെ ഡയറക്ടറായി, സ്മാർട്ട് സിറ്റിയിൽ പ്രവർത്തിക്കുന്ന സിനർജിയ മീഡിയ ലാബ്സ്, ചെന്നൈ ആസ്ഥാനമായ അയോണിക് 3 ഡിപി, സിംഗപ്പൂർ ആസ്ഥാനമായ അരുവൈ എന്നിവയാണ് കൺസോർഷ്യത്തിലെ അംഗങ്ങൾ.