കേരളത്തെ ഉത്തരകൊറിയ ആക്കുവാൻ ശ്രമം: കെ സുരേന്ദ്രൻ

single-img
23 September 2020

സംസ്ഥാന സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ തീവച്ച് നശിപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കം ഫാസിസമാണെന്നും കേരളത്തെ ഉത്തരകൊറിയ ആക്കാനുള്ള പിണറായി വിജയന്റെ നടപടിക്കെതിരെ ജനാധിപത്യ രീതിയിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാദ്ധ്യമങ്ങളെ ചീഫ് സെക്രട്ടറിയെ ഉപയോഗിച്ച് പുറത്താക്കിയതിന്റെ തുടർച്ചയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനങ്ങളിൽ മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി വിമർശിക്കുന്നവർക്കെതിരെ പ്രതികാര നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

ലൈഫ് പദ്ധതി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ കേന്ദ്ര ഏജൻസികൾ വിശദമായ അന്വേഷണം നടത്തുമ്പോൾ വിജിലൻസിനെ ഇറക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണ്. ലൈഫിൽ കമ്മീഷൻ ലഭിച്ചത് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണെന്ന ആരോപണം നിലനിൽക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തുന്നത് ദുരൂഹമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

റെഡ്ക്രസന്റുമായുള്ള കരാർ സംസ്ഥാനം ഒപ്പിട്ടത് കേന്ദ്രസർക്കാർ അറിയാതെയാണെന്നിരിക്കെ വിജിലൻസ് അന്വേഷണം പ്രഹസനമാണ്. ലൈഫ് കരാർ ഇതുവരെ പുറത്തുവിടാത്ത സർക്കാർ ഇപ്പോൾ വിജിലൻസിനെ ഉപയോഗിച്ച് രേഖകൾ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസിയുമായി സഹകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ആരോപണത്തിന്റെ കുന്തമുന തനിക്കെതിരെ തിരിഞ്ഞപ്പോൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.