കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെതിരെ മമത; മമതക്കെതിരെ ബംഗാള്‍ ഗവർണർ
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കർഷക ബില്ലിനെച്ചൊല്ലി പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തെരുവിലിറങ്ങാൻ തയ്യാറാണെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയ്ക്കെതിരെ പശ്ചിമബംഗാൾ ഗവർണർ ജഗദീപ് ധൻഖർ.
രാജ്യമാകെയുള്ള കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് കേന്ദ്രപദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് നഷ്ടപ്പെട്ടതിന് ശേഷം മമത ബാനർജി മുതലക്കണ്ണീരൊഴുക്കുകയാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പദ്ധതിയായ കിസാൻ സമ്മാൻ നിധി പദ്ധതിയിൽ നിഷ്ക്രിയവും അലസവുമായ നിലപാടാണ് തൃണമൂൽ കോൺഗ്രസ് സർക്കാർ സംസ്ഥാനത്ത് സ്വീകരിച്ചതെന്ന് മമത ബാനർജിക്കയച്ച കത്തിൽ ഗവർണർ പറയുന്നു.
സംസ്ഥാന മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്, കർഷകരുടെ വേദന ഇല്ലാതാക്കാൻ മമതയുടെ മുതലക്കണ്ണീരിന് സാധിക്കില്ല. ഈ കത്തിനൊപ്പം ട്വിറ്ററിൽ ഗവർണർ എഴുതി. മാത്രമല്ല, പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയിൽ പങ്കെടുക്കുന്നതിൽ പരാജയപ്പെട്ടതിലൂടെ ബംഗാളിലെ 70 ലക്ഷം കർഷകർക്ക് 8400 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് മമത സർക്കാർ നിഷേധിച്ചതെന്ന് ഗവർണർ ആരോപിച്ചു.