സലാഹുദ്ദീന്‍ വധം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരില്‍ പ്രധാനി ആര്‍എസ്എസ് മുഖ്യശിക്ഷക്; അമല്‍രാജ് അറസ്റ്റില്‍, വാളുകള്‍ കുളത്തില്‍

single-img
22 September 2020

എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ്. മുഖ്യശിക്ഷക് ചുണ്ടയില്‍ പള്ളിയത്തു ഞാലില്‍ അമല്‍രാജ് (22), പ്രവര്‍ത്തകനും അയല്‍വാസിയുമായ പികെ നിവാസില്‍ റിഷില്‍ (24) എന്നിവര്‍കൂടി അറസ്റ്റിലായി. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരില്‍ പ്രധാന പങ്കുള്ളവർ ഇവരാണെന്ന് പോലീസ് പറഞ്ഞു.

കൊലയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന വാളുകള്‍ ആള്‍താമസമില്ലാത്ത പറമ്പിലെ കുളത്തില്‍നിന്ന് കണ്ടെടുത്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചലിലാണ് നാലുവാളുകള്‍ കണ്ടെടുത്തത്. ഇവ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഒരു മാസത്തോളം നീണ്ട ആസൂത്രണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

കഴിഞ്ഞദിവസം രാത്രി നമ്പൂരിക്കുന്നിനു സമീപത്തുനിന്നാണ് കണ്ണവം ഇന്‍സ്‌പെക്ടര്‍ കെ.സുധീറും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കോവിഡ് പരിശോധനയ്ക്കുശേഷം ജയിലിലേക്ക് അയക്കും.

നമ്പൂരിക്കുന്നിനടുത്തുള്ള അമ്മാറമ്പ് കോളനി പരിസരത്തുനിന്ന് പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ നേരത്തേ കണ്ടെടുത്തിരുന്നു.
കോളയാട് ചോലയിലെ സജേഷിന്റെ പക്കല്‍നിന്ന് അമല്‍രാജാണ് കാര്‍ വാടകയ്‌ക്കെടുത്തത്. ആദ്യം ഓഗസ്റ്റ് 19-ന് എടുത്തെങ്കിലും ഓണം അടുത്തതിനാല്‍ തിരിച്ചുകൊടുത്തശേഷം സെപ്റ്റംബര്‍ രണ്ടിന് വീണ്ടുമെടുത്തു. കൊലപാതകസ്ഥലത്തേക്ക് അമല്‍രാജ് തന്നെയാണ് മറ്റ് പ്രതികളുമായി കാറില്‍ വന്നത്. മടങ്ങിയപ്പോഴും ഇയാളാണ് വാഹനമോടിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു.

അമല്‍രാജും സംഘവും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു. നേരത്തേ പ്രതികളിലൊരാള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെടുത്ത സ്ഥലത്തുനിന്ന് ഒരുകിലോമീറ്ററോളം അകലെ ആള്‍താമസമില്ലാത്ത പറമ്പിലെ ചെറിയ കുളത്തില്‍നിന്നാണ് വാളുകള്‍ കണ്ടെടുത്തത്.
ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവര്‍ അഞ്ചായി. ഇനി അഞ്ചുപേരെക്കൂടി കിട്ടാനുണ്ട്. സെപ്റ്റംബര്‍ എട്ടിന് 3.30-ഓടെ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ കൈച്ചേരി വളവിനടുത്ത് ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു.