ജലീൽ വിഷയത്തിൽ തിരുവനന്തപുരത്ത് റിക്കോഡ് കേസെടുക്കൽ: മുന്നിൽ ബിജെപി, യുവമോർച്ച, മഹിളാമോർച്ച

single-img
21 September 2020

മന്ത്രി കെ.ടി. ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത്  തുടർന്നു വരുന്ന സമരത്തില്‍ കേസിൻ്റെയും അറസ്റ്റിൻ്റെയും കാര്യത്തില്‍ റെക്കോഡ്‌. കഴിഞ്ഞ എട്ട് ദിവസത്തിനിടെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ 3000 പേര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ്‌ പോലീസ് കേസെടുത്തിരിക്കുന്നത്. 

ഇവർക്കെതിരെ കോവിഡ് മാനദണ്ഡ ലംഘനത്തിനടക്കമാണ് കേസ് ചാർജു ചെയ്തിരിക്കുന്നത്. എട്ട് ദിവസം തുടര്‍ച്ചയായി നടന്ന ജലീല്‍ വിരുദ്ധ സമരത്തിലാണ് പോലീസ് 3000 പേര്‍ക്കെതിരേ കേസെടുത്തത്. 25 എഫ്‌ഐആറുകളിലാണ് ഇത്രയുമധികം പേര്‍ പ്രതികളായത്. 500 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 

കൻ്റോണ്‍മെൻ്റ് പോലീസ് സ്‌റ്റേഷൻ്റെ ചരിത്രത്തിലാദ്യമായാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയും പേര്‍ പ്രതികളായ കേസും അറസ്റ്റും നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായ എല്ലാവർക്കുമെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. 

സംഘം ചേരല്‍, പോലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആര്‍ക്കെതിരേയും ചുമത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസ് എടുത്തിരിക്കുന്നത് ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേയാണ്. തൊട്ടുപിന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുമുണ്ട്.