കേരളത്തിലെ സവാള ഇപ്പോൾ കരയിപ്പിക്കാറില്ല
കേരളത്തിൽ പാചകത്തിന് ഇപ്പോൾ ഉപയോഗിക്കുന്ന സവാള കരയിപ്പിക്കാറില്ലെന്ന് അനുഭവസ്ഥർ. ഇപ്പോൾ വിൽപ്പനയ്ക്കുള്ള സവാള അരിയുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ വരാനില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. അതേസമയം ഇതിൻ്റെ കാരണങ്ങളെക്കുറിച്ചു പഠനം നടത്തിയിട്ടില്ലെന്നു വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി വിഷാംശ പരിശോധന ലബോറട്ടറിയിലെ വിദഗ്ധര്‍ വ്യക്തമാക്കി.
ഉള്ളി മുറിക്കുമ്പോൾ സാധാരണയുണ്ടാകുന്ന കണ്ണിനു നീറ്റൽ ഉണ്ടാകാത്തതിനു കാരണം തിരയുകയാണ് വിദഗ്ദർ. ഉള്ളി മുറിക്കുമ്പോള്‍ ഉള്ളിലെ പാളികളില്‍ നിന്നും അലിനാസസ് എന്ന എന്‍സൈം പുറത്തു വരും. ഇവ അമിനോ ആസിഡ് സള്‍ഫോക്‌സൈഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന രാസപദാര്‍ഥമാണ് അന്തരീക്ഷ വായുവില്‍ ലയിച്ചു കണ്ണിനു നീറ്റല്‍ ഉണ്ടാക്കുന്നത്.
ഇക്കഴിഞ്ഞ ഓണക്കാലത്ത് അഞ്ചു കിലോ വരെ സവാള 100 രൂപയ്ക്ക് വഴിയോരങ്ങളില്‍ വിൽപ്പന നടരത്തിയിരുന്നു. ഇവയില്‍ പലതിനും നിറവ്യത്യാസം കണ്ടിരുന്നുവെന്നാണ് വാങ്ജിയവർ പറയുന്നത്. അതേസമയം ഇവയുടെ ഗുണനിലവാരം സംബന്ധിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുന്നത്.
ഇതിനിടെ ഓണക്കാലത്ത് കിലോയ്ക്ക് 20-22 രൂപയായിരുന്ന സവാളയുടെ വില ക്രമാതീതമായി ഉയരുന്നുണ്ട്. ചാല മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം സവാള കിലോയ്ക്ക് 32 രൂപയായിരുന്നു.