മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലും സമവായമില്ലാതെ യാക്കോബായ – ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം
മുഖ്യമന്ത്രി വിളിച്ചുചേർത്ത ചര്‍ച്ചയിലും സമവായമില്ലാതെ യാക്കോബായ – ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം തുടരുന്നു. ചർച്ചയിൽ ഇരുസഭകളും നിലപാടിലുറച്ചു നിന്നതോടെ തുടര്‍ ചര്‍ച്ചകളെക്കുറിച്ച് പത്തുദിവസത്തിനകം അറിയിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിക്കുകയായിരുന്നു.
സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുകയാണ് പ്രശ്നത്തിനുള്ള പരിഹാരമാര്‍ഗമെന്ന് ഓര്‍ത്തഡോക്സ് സഭ അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ യാക്കോബായ പ്രതിനിധികളുമായിട്ടാണ് മുഖ്യമന്ത്രി ആദ്യം ചര്‍ച്ച നടത്തിയത്.
നിലവിൽ തര്‍ക്കമുള്ള പള്ളികളില്‍ ജനാഭിപ്രായം അറിയാന്‍ ഹിതപരിശോധന വേണമെന്ന ആവശ്യമാണ് യാക്കോബായ സഭ മുഖ്യമന്ത്രിയുടെ മുന്നില്‍ വച്ചത്. സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കുള്ളില്‍ നിന്ന് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണം. എന്നാൽ പുതിയ നിയമനിര്‍മാണം സാധ്യമാണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ചര്‍ച്ചക്ക് ശേഷം സഭാ പ്രതിനിധികള്‍ അറിയിച്ചു.