ബഡ്ജറ്റ് അവതരണത്തിനിടെ നഗ്ന ചിത്രങ്ങള്‍ കണ്ട് എംപി; പിന്നാലെ വിവാദം
തായ് പാര്‍ലമെന്‍റില്‍ ബഡ്ജറ്റ് വായിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങള്‍ കണ്ട് എംപി. കഴിഞ്ഞ ദിവസം സഭയില്‍ പാര്‍ലമെന്‍റില്‍ ബഡ്ജറ്റ് അവതരണം നടക്കുന്നതിനിടയില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടത് ഭരണപക്ഷ പാര്‍ട്ടിയുടെ എംപി റോണാതേപ് അനുവാറ്റാണ്. ബഡ്ജറ്റിൽ ശ്രദ്ധ ചെലുത്താതെ സ്മാർട്ട് ഫോണിൽ എംപി പത്ത് മിനിറ്റിലേറെ ദൃശ്യങ്ങള്‍ കാണുന്നത് തുടർന്ന് കൊണ്ടേയിരുന്നു. മാസ്ക് മാറ്റി ഇത്തരത്തിൽ വീഡിയോ സൂക്ഷമമായി കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമായത്.
എന്നാൽ അശ്ലീല ചിത്രങ്ങൾ താൻ മനഃപൂർവം നോക്കിയതല്ലെന്നും അവ ‘ലൈൻ’ എന്ന ആപ്ലിക്കേഷനിൽ ലഭ്യമായെന്ന വിചിത്രമായ ന്യായീകരണം പിന്നീട് എംപി റോണാതേപ് നൽകുകയുണ്ടായി. ചിത്രങ്ങളിലെ സ്ത്രീ സഹായം ചോദിക്കുകയാണെന്നും അവൾ അപകടത്തിലല്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടി മാത്രമാണ് ചിത്രങ്ങൾ നോക്കാൻ താൻ സമയം ചെലവഴിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭരണപക്ഷ പാര്‍ട്ടിയായ പാലാങ് പ്രചാരത് പാര്‍ട്ടിയുടെ ചോണ്‍ബുരി പ്രവിശ്യയില്‍ നിന്നുള്ള എംപിയാണ് റോണാതേപ് അനുവാറ്റ്.സംഭവം വിവാദമായതിന് പിന്നാലെ സര്‍ക്കാര്‍ എംപിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എംപിക്കെതിരെ മറ്റ് നടപടിയുണ്ടാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സഭയിലെ മറ്റ് അംഗങ്ങള്‍ റോണാതേപ് അനുവാറ്റിനെതിരെ പരാതി ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ഇതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എംപിയുടെ ചുമതലയുമായി സ്വകാര്യ വിഷയങ്ങള്‍ കൂട്ടിക്കുഴയ്ക്കണ്ട കാര്യമില്ലെന്നാണ് പാര്‍ലമെന്‍റ് ഹൌസ് കീപ്പര്‍ ചൌന്‍ ലീക്പൈ പറയുന്നത്.