ഇരയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കരുത്: പോക്സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് കേരള ഹെെക്കോടതി

single-img
20 September 2020

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച് ഹെെക്കോടതി. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിയ്ക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധിയായാണ് കോടതി സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയത്. 

ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് പോക്‌സോ കേസ് പ്രതി എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് ഷിഫാസിന്റെ (23) ജാമ്യവ്യവസ്ഥകളില്‍ സമൂഹമാധ്യമ ഉപയോഗത്തിനുള്ള വിലക്കും ഉള്‍ക്കൊള്ളിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഇരയുടെ ആശങ്ക കണക്കിലെടുത്താണ് കോടതിയുടെ അസാധാരണ നടപടിയുണ്ടായിരിക്കുന്നത്. 

ഈ കേസ് അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഫേസ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം മുതലായവ പ്രതി ഉപയോഗിക്കരുതെന്നാണ് ഉത്തരവ്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ വിചാരണ തീരും വരെ വ്യവസ്ഥ ബാധകമാണ്. 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള 2 പേരുടെ ജാമ്യവും വ്യവസ്ഥകളിലുണ്ട്.

2018 ല്‍ പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ ജന്മദിനത്തിനു സമ്മാനം നല്‍കാനെന്ന വ്യാജേന ചെറായി ബീച്ചിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണു പ്രതിക്ക് എതിരെ ചുമത്തപ്പെട്ടിരിക്കുന്ന കേസ്. പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും പ്രതിയെടുത്തിരുന്നു. 

പിന്നീട് നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി 6 തവണ മാനഭംഗപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പുറത്തു പറഞ്ഞാല്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. മാത്രമല്ല വ്യാജ ഫേസ്ബുക് അക്കൗണ്ടുണ്ടാക്കി ചിത്രങ്ങള്‍ പോസ്റ്റും ചെയ്തു. ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.