കോവിഡ് കാലാവസ്ഥയ്ക്ക് അനുസരിച്ച് സീസണുകളില്‍ വരുന്ന രോഗമായി മാറും: വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ
കോവിഡ് വൈറസ് ബാധ രൂപമാറ്റം സംഭവിക്കുന്ന രോഗങ്ങളുടെ ഗണത്തിനലാണെന്ന് ശാസ്ത്രജ്ഞർ. ലോകരാജ്യങ്ങളില്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് സീസണുകളില്‍ വരുന്ന രോഗമായി കോവിഡ് മാറിയേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ലെബനനിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ബെയ്‌റൂട്ടിലെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
കാലാവസ്ഥ മാറ്റം, അന്തരീക്ഷത്തിലെ താപനിലയിലെ വ്യതിയാനം തുടങ്ങിയ അവസ്ഥകളില്‍ രോഗപ്പകര്‍ച്ച വീണ്ടും പ്രകടമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സമൂഹം ആര്‍ജ്ജിത രോഗപ്രതിരോധശേഷി കൈവരിക്കുന്നതുവരെ ഇതു തുടരുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഹസ്സൻ സരാകാത് പറയുന്നു.
കൊറോണ വൈറസ് നമ്മോടൊപ്പമുണ്ട്. അത് തുടരുകയും ചെയ്യും. സമൂഹം ആര്‍ജ്ജിത പ്രതിരോധ ശേഷി കൈവരിക്കുന്നതു വരെ ഓരോ വര്‍ഷവും മഹാമാരിയായി പൊട്ടിപ്പുറപ്പെടുകയും ചെയ്യും- പഠന റിപ്പോർട്ടിൽ പറയുന്നു.
മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം, സാനിറ്റൈസര്‍ ഉപയോഗം, കൂട്ടം ചേരല്‍ ഒഴിവാക്കല്‍ എന്നിവ തുടരണമെന്നും ഡോ. ഹസ്സന്‍ നിര്‍ദേശിച്ചു. കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതു വരെ സമൂഹം വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സമൂഹം പ്രതിരോധശേഷി നേടുന്നതുവരെ ഈ രീതി തുടരുകതന്നെ വേണം. ഇക്കാലമാത്രയും കോവിഡിന്റെ വിവിധ തരംഗങ്ങളാകും ഉണ്ടാകുക. ഇപ്പോള്‍ തന്നെ കോവിഡിന് പലതരത്തില്‍ ജനിതകവ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഫ്‌ലുവന്‍സ പോലുള്ള മറ്റ് ശ്വാസകോശ വൈറസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കോവിഡ് 19 ന് ഉയര്‍ന്ന തോതിലുള്ള സംക്രമണ നിരക്ക് ഉണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്.