സംസ്ഥാന മന്ത്രിസഭയിൽ ഭീകരവാദ സാന്നിദ്ധ്യം: കേരളത്തിലെ ഒരു മന്ത്രി നേരത്തെ നിരോധിച്ച ഭീകരസംഘടനയിൽ പ്രവർത്തിച്ചിരുന്നുവെന്ന് കെ സുരേന്ദ്രൻ
സംസ്ഥാനത്തെ അൽ-ഖ്വായ്ദ സാന്നിധ്യം ആശങ്കാജനകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളം ഭീകര വാദികളുടെ ഒളിത്താവളമാണെന്ന ബിജെപിയുടെ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. മന്ത്രിസഭയിൽ അടക്കം ഭീകരവാദ സാന്നിദ്ധ്യമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ ഒരു മന്ത്രി നേരത്തെ നിരോധിച്ച സിമിയുടെ പ്രവർത്തകനാണെന്ന് പിണറായി വിജയൻ അറിയാവുന്ന കാര്യമാണ്. ജലീൽ സിമിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.കനകമലയിൽ അടക്കം നടക്കുന്ന ഭീകരവാദ പ്രവർത്തനം സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭീകരരെ സഹായിക്കുന്ന നിലപാടാണ് കേരളത്തിൽ എക്കാലത്തും സർക്കാരുകൾ സ്വീകരിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മത ഭീകരവാദ ശക്തികൾ വലിയ തോതിൽ സ്വാധീനമുറപ്പിച്ചു. അടുത്തിടെ കേന്ദ്രസർക്കാരും ഒരു മാസം മുൻപ് ഐക്യരാഷ്ട്ര സഭയും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പിനെ നേരിടാൻ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് പോലും സർക്കാർ അവഗണിക്കുകയാണുണ്ടായതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഇത് കേരള സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.