കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കോടതിയില്‍ ഹാജരാകാതെ ശ്രീറാം വെങ്കിട്ടരാമന്‍: അന്ത്യശാസനവുമായി കോടതി

single-img
18 September 2020

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ്  ചീഫ് ആയ  കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍.  മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത ശ്രീറാം വെങ്കിട്ടരാമന്‍ അടുത്ത മാസം 12ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന്  ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. 

വിവിധാ കാരണങ്ങള്‍ പറഞ്ഞാണ് ശ്രീറാം കോടതിയില് ഹാജരാകാതെ മാറിനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതി ശ്രീറാം അടുത്തമാസം 12 ഹാജരാകണമെന്ന് അന്ത്യശാസനം നല്‍കിയത്.

അതേസമയം രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫാ നജീം ഇന്നലെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. അമ്പതിനായിരം രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്മേലുമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരോടും ഇന്ന് ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം  ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു എന്നാല്‍ വഫ മാത്രമാണ് കോടതിയില്‍ ഹാജരായത്.  

കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.  കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി ഫെബ്രുവരി 24 ന് നല്‍കിയിരുന്നു. 2020 ഫെബ്രുവരി മാസം 3 ന് പ്രത്യേക അന്വേഷണ സംഘം  സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്.