സങ്കല്‍പ് ഫൗണ്ടേഷൻ കോച്ചിംഗ്: സിവില്‍ സര്‍വീസ് ജേതാക്കളാകുന്ന 61 ശതമാനവും ആര്‍എസ്എസ് പിന്തുണയുള്ള ഈ സ്ഥാപനത്തില്‍ നിന്ന്

single-img
18 September 2020

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷകളില്‍ തങ്ങളുടെ ആളുകളെ ആർഎസ്എസ് വ്യവസ്ഥാപിതമായി തിരുകിക്കയറ്റുന്നുവെന്ന് ആരോപണം. ആര്‍എസ്എസ് പിന്തുണയോടെ ദൽഹിയിൽ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സ്ഥാപനമായ സങ്കല്‍പ് ഫൗണ്ടേഷനാണ് ആരോപണ വിധേയരായി നിൽക്കുന്നത്. ഈ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷകളില്‍ യോഗ്യത നേടിയവരില്‍ 61 ശതമാനവും തങ്ങളുടെ വിദ്യാര്‍ത്ഥികളാണെന്ന് സങ്കൽപ്പ് ഫൗണ്ടേഷൻ തന്നെ അവകാശപ്പെട്ടതായി ദി പ്രിന്റ് റിപോര്‍ട്ട് ചെയ്യുന്നു.

സിവിൽ സർവ്വീസിന് ഇത്തവണ യോഗ്യത നേടിയ 759 പേരില്‍ 466 പേരും തങ്ങളുടെ ഇന്റര്‍വ്യൂ ഗൈഡന്‍സ് പ്രോഗ്രാമില്‍ പങ്കെടുത്തവരാണെന്ന് സങ്കല്‍പ് അവകാശപ്പെട്ടതായാണ് മാധ്യമം പറയുന്നത്. 2018ല്‍ യുപിഎസ്‌സി തെരഞ്ഞെടുത്ത 990 പേരില്‍ 649 പേരും സങ്കല്‍പ് പരീശിലനം ലഭിച്ചവരാണ്. 2017ലെ പരീക്ഷയില്‍ ജയിച്ച 1099 പേരില്‍ 698 പേരും, 2016ലെ പരീക്ഷയില്‍ ജയിച്ച 1078 പേരില്‍ 648 പേരും, 2015ലെ പരീക്ഷയില്‍ ജയിച്ച 1,236 പേരില്‍ 670 പേരും സങ്കല്‍പ് പരിശീലന പരിപാടിയില്‍ പങ്കെടുത്തവരാണെന്നാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ 34 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനം മാധ്യമ, പൊതുജന ശ്രദ്ധയില്‍ നിന്ന് അകന്നാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം 2014ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള വര്‍ഷങ്ങളിലെ യുപിഎസ് സി പരീക്ഷകളില്‍ ജയിച്ചവരില്‍ ഓരോ വര്‍ഷവും 50 ശതമാനത്തിലേറെ പേര്‍ സങ്കല്‍പ് വിദ്യാര്‍ത്ഥികളാണെന്ന് ഈ സ്ഥാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 

ഈ സ്ഥാപനത്തിൽ പരീശീലനം ലഭിക്കുന്നവരുടെ എണ്ണം ഇതിലും കുറവാണെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പ്രിൻ്റ് റിപോര്‍ട്ട് ചെയ്യുന്നു. വെബ്‌സൈറ്റില്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും അന്തിമ ഘട്ടത്തില്‍ യോഗ്യത നേടുന്നവരില്‍ 10 ശതമാനവും സങ്കല്‍പ് പരീശീലനം ലഭിച്ചവരാണെന്നമാണ് സ്ഥാപന അധികൃതര്‍ വെളിപ്പെടുത്തുന്നത്. 

ദല്‍ഹി പോലീസ് മുന്‍ കമ്മീഷണര്‍ ആര്‍ എസ് ഗുപ്തയാണ് ഈ സ്ഥാപന മേധാവി. ‘ഞങ്ങളുടെ സമീപനം മറ്റു കോച്ചിങ് സെന്ററുകളില്‍ നിന്ന് വ്യത്യസ്തമാണ്. ശാന്തമായാണ് പ്രവര്‍ത്തനം. മാധ്യമങ്ങളെ അടുപ്പിക്കാറെ ഇല്ല. ഞങ്ങള്‍ക്കു പബ്ലിസിറ്റി വേണ്ട. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാധ്യമങ്ങളുമായി സംസാരിച്ചിട്ടു പോലുമില്ല,’ ഗുപ്ത പറയുന്നു.

 ‘സങ്കല്‍പിനെ കുറിച്ചുള്ള വിവരങ്ങള്‍ സങ്കല്‍പ് കുടുംബത്തിനു വേണ്ടി മാത്രമുള്ളതാണ്. വിദ്യാര്‍ത്ഥികളും അവരുടെ ബന്ധുക്കളുമാണ് സങ്കല്‍പ് കുടുംബം.’ അതേസമയം സ്ഥാപനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. വന്‍തുക ഫീസ് വാങ്ങുന്ന മുന്‍നിര കോചിങ് സ്ഥാപനങ്ങളെ അപേക്ഷിച്ച് സങ്കല്‍പ് പരസ്യങ്ങള്‍ക്കോ മാധ്യമ ശ്രദ്ധയ്‌ക്കോ തുനിയാറില്ല. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നാണ് അവകാശവാദം. 

ഓരോ വര്‍ഷവും ഇവിടെ വിജയികളെ അനുമോദിക്കാന്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ അതിഥികളായെത്തുന്നത് ബിജെപി, ആര്‍എസ്എസ് നേതാക്കളാണ്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രി അമിത് ഷായും മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാലുമായിരുന്നു അതിഥികള്‍. ഇത്തവണ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനും മുന്‍ഐപിഎസ് ഓഫീസറും നാഗാലാന്‍ഡ് ഗവര്‍ണറുമായ ആര്‍ എന്‍ രവിയുമാണ് അതിഥികള്‍.

മറ്റുചില വെളിപ്പെടുത്തലുകളും ദ പ്രിൻ്റ് പുറത്തു വിട്ടിട്ടുണ്ട്. സിവില്‍ സര്‍വീസിലെ ഇടതുപക്ഷ ചായ്‌വ് പടിപടിയായി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് സ്വയംസേവകര്‍ക്കു വേണ്ടി ഈ സ്ഥാപനം തുടങ്ങിയതെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. ബ്യൂറോക്രസിയില്‍ കൂടുതല്‍ ദേശീയവാദികളെ എത്തിക്കാനാണ് ഈ നീക്കങ്ങളിലൂടെ ശ്രമം നടക്കുന്നത്. ഇതൊരു ആര്‍എസ്എസിനു കീഴിലുള്ള സ്ഥാപനമല്ല, എന്നാല്‍ ആര്‍എസ്എസ് പ്രചോദനം ഉള്‍ക്കൊള്ളുന്ന സ്ഥാപനമാണെന്നും പേര് വെളിപ്പെടത്താത്ത ആർഎസ്എസ് പ്രവർത്തകൻ പറയുന്നു. 

സിവില്‍ സര്‍വീസ് പരീക്ഷകളില്‍ വിജയിക്കുന്ന മുസ്‌ലിംകളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന തരത്തില്‍ സംഘപരിവാര്‍ സംഘടനകളും മാധ്യമങ്ങളും നിരവധി പ്രചരണങ്ങളാണ് സമൂഹത്തിൽ അഴിച്ചു വിടുന്നത്. അതിനിടയിലാണ് ഈ രംഗത്തു ആര്‍എസ്എസ് പിന്തുണയോടെ നടക്കുന്ന നീക്കങ്ങൾ വാർത്തയാകുന്നതും.