നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ധിഖും ഭാമയും കൂറുമാറി

single-img
18 September 2020

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. ഇന്നലെ കോടതിയിൽ ഹാജരായ ഇരുവരും മൊഴി മാറ്റിപറയുകയായിരുന്നു. അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. 

എന്നാൽ, ഇന്ന് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. സാക്ഷികൾ കൂറുമാറുന്നതിനെ തുടർന്ന് കേസിൽ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് കോടതി പരി​ഗണിക്കും.

ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടികാട്ടിയാണ് താരത്തിനെതിരെ അന്വേഷണസംഘം കോടതിയെ സമീപിച്ചത്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഹർജി പരിഗണിക്കുക. ദിലീപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതിന് പിറകെയാണ് നടന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്. ദിലീപും മുഖ്യ പ്രതി സുനിൽ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രൊസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന.