കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം; മാറിയ വിവരം അറിയുന്നത് സംസ്ക്കാര ശേഷം

single-img
18 September 2020

പാലക്കാട് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹത്തിന് പകരം ആശുപത്രി അധികൃതര്‍ നല്‍കിയത് വെള്ളത്തില്‍ വീണ് മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പാലക്കാട് സ്വദേശി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം അട്ടപ്പാടി സ്വദേശിനിയായ വള്ളിയുടെ മൃതദേഹം നല്‍കിയത്.

അതേസമയം സംസ്‌കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതര്‍ പോലും അറിയുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വെള്ളത്തില്‍ കാല്‍വഴുതി വീണാണ് വള്ളി മരണപ്പെടുന്നത്. പാലക്കാട് സ്വദേശിനിയായ ജാനകിയമ്മ കോവിഡ് ബാധിച്ചായിരുന്നു മരിച്ചത്. ഇവര്‍ കോവിഡ് ബാധിച്ച് മരിച്ചതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.

അതിനാലാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ക്ക് പോലും മനസിലാക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍
വള്ളിയുടെ മരണം വെള്ളത്തില്‍ വീണായതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടപടികളുടെ ഭാഗമായി പോലീസ് ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം മാറി നല്‍കിയ വിവരം ആശുപത്രി അധികൃതര്‍ മനസിലാക്കുന്നത്.
പിന്നീട് മൃതദേഹം മാറി നല്‍കിയ ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.