പീഡനം ചെറുത്ത ഏഴുവയസുകാരിയെ ബന്ധു കൊലപ്പെടുത്തി; നഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹം പട്ടികൾ കടിച്ചു കീറിയ നിലയിൽ

single-img
17 September 2020

ഏഴുവയസുകാരിയെ ബന്ധു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 46കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പെൺകുട്ടിയുടെ അമ്മാവൻ തന്നെയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഒഗ്നാജ് ടോൾ പ്ലാസയ്ക്ക് സമീപത്തെ വയലിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. നഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹം പട്ടികൾ കടിച്ചു കീറിയ നിലയിലായിരുന്നു.

ഭിഖ മിസ്ത്രി എന്നയാളാണ് അറസ്റ്റിലായത്. മെഹ്സന സ്വദേശിയായ ഇയാൾ അഹമ്മദാബാദിലെ ഒരു ഫാക്ടറി ജീവനക്കാരനാണ്. അവിവാഹിതനായ ഭിഖ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് സമീപത്താണ് സഹോദരനുമായി താമസിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 12നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി പരാതി ലഭിക്കുന്നതെന്നാണ് അഹമ്മദാബാദ് ഡിറ്റക്ഷൻ ഓഫ് ക്രൈംബ്രാഞ്ച് ഓഫീസർ അറിയിച്ചത്. പരാതിയിൽ കേസെടുക്കുകയും അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ചയോടെ മൃതേദഹം കണ്ടെത്തുകയായിരുന്നു.

സെപ്റ്റംബർ 12 ന് രാത്രിയാണ് എന്തോ പറഞ്ഞ് പ്രലോഭിപ്പിച്ച് ഇയാൾ കുട്ടിയെയും കൂട്ടി ഓട്ടോയിൽ ഒരു ഒഴിഞ്ഞ പ്രദേശത്ത് എത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ കുട്ടി കരഞ്ഞു ബഹളം വച്ചതോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണിയാള്‍ പറഞ്ഞത്. തുടർന്ന് മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരിക്കുന്നു.