അവർ പലസ്തീനികളെ വഞ്ചിച്ചു: ഇസ്രായലുമായി കരാർ ഒപ്പിട്ട യു എ ഇയ്ക്കും ബഹ്റിനും എതിരെ വൻ പ്രതിഷേധം
അറബ് രാജ്യങ്ങളുടെ ഇസ്രായേൽ പ്രേമത്തിനെതിരെ പലസ്തീനിൽ പ്രതിഷേധം കനക്കുന്നു. ഇസ്രായേലുമായി യു എ ഇ, ബഹ്റിൻ രാജ്യങ്ങൾ സമാധാന കരാറിൽ ഒപ്പുവച്ചതിനു പിന്നാലെയാണ് ഗാസാ മുനമ്പിൽ പലസ്തീനികൾ പ്രതിഷേധം ഉയർത്തിയത്. മുമ്പ് ഇസ്രായേലുമായി സാധാരണ നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന ബഹ്റെെൻ്റെ പ്രഖ്യാപനം വന്നതിന് പിന്നാലെതന്നെ കടുത്ത ഭാഷയില്‍ പാലസ്തീന് അപലപിച്ചിരുന്നു.
കരാറിൽ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ഗാസ മുനമ്പിൽ 100 കണക്കിന് പാലസ്തീനികളാണ് ചൊവ്വാഴ്ച പ്രതിഷേധിച്ചത്. ഇതിനിടെ ഇവിടെ റോക്കറ്റ് ആക്രമണവും നടന്നിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകളും പാലസ്തീന് പതാകകളുമേന്തി വെസ്റ്റ് ബാങ്ക് നഗരങ്ങളായ നബുലസ്, ഹെബ്രോണ്‍, ഗാസ എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേരാണ് പ്രതിഷേധിച്ചത്.
പലസ്തീന് അതോറിറ്റിയുടെ ആസ്ഥാനമായ റാമല്ലയില്‍ നടന്ന പ്രകടനത്തിലും നിരവധിപേര്‍ പങ്കെടുത്തിരുന്നു. രാജ്യദ്രോഹം’, ‘അധിനിവേശകരുമായി കരാര്‍ വേണ്ട’, ‘ലജ്ജയുടെ കരാറുകള്‍’ തുടങ്ങിയ ബാനറുകൾ ഉയർത്തിയാണ് പലസ്തീനികൾ പ്രതിഷേധിച്ചത്. യുഎഇ- ബഹ്റെെൻ നീക്കം തങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണെന്നാണ് പലസ്തീൻ സ്വദേശികൾ പറയുന്നത്.
ഗാസ മുനമ്പിലൂടെ നടന്നാല്‍ ഇസ്രയേല്‍ ഉപരോധത്തിനെതിരെ പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ മാത്രം കാലുകള്‍ നഷ്ടപ്പെട്ട് ജീവച്ഛമായ നൂറുകണക്കിന് പലസ്തീൻ യുവാക്കളെ നിങ്ങള്‍ക്ക് കാണാമെന്ന് പാലസ്തീനി യുവാവ് എമാദ് എസ്സ ചൂണ്ടിക്കാട്ടുന്നു. പലസ്തീനെതിരായ ഇസ്രായേൽ കുറ്റകൃത്യങ്ങളുടെ മഞ്ഞുമലയുടെ അഗ്രം മാത്രമാണിതെന്നും ഇസ്രായേലുമായി കരാറുകള്‍ ഉണ്ടാക്കി യു എ ഇയും ബഹ്റിനും ഇസ്രായേലിന്റെ ഈ കുറ്റകൃത്യങ്ങള്‍ക്ക് പ്രതിഫലം നല്‍കുകയാണെന്നും എമാദ് പറയുന്നു. അവർ പലസ്തീനികളെ വഞ്ചിച്ചിരിക്കുകയാണെന്നും എമാദ് യുഎഇ- ബഹ്റെെൻ കൂ്ടുകെട്ടിനെ ചൂണ്ടിക്കാട്ടി പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അദ്ധ്യക്ഷതയിലായിരുന്നു ഇസ്രായേലുമായി യു എ ഇ, ബഹ്റിൻ രാജ്യങ്ങൾ സമാധാന കരാറിൽ ഒപ്പുവച്ചത്. എല്ലാ മേഖലയിലും യു എ ഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടി. മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണ് ചടങ്ങിൽ സംബന്ധിച്ചത്.