പരാമാധികാര സ്ഥാനത്ത് നിന്നും എലിസബത്ത് രാജ്ഞി പിന്മാറണം; പൂര്‍ണ്ണ റിപബ്ലിക് ആകണമെന്ന ആവശ്യവുമായി ബാര്‍ബഡോസ്
കോളനിവത്ക്കരണത്തിന്റെ ഓര്‍മ്മകളില്‍ നിന്നും പൂര്‍ണ്ണമായി മുക്തമാകാന്‍ രാജ്യത്തിന്റെ പരാമാധികാര തലപ്പത്തു നിന്നും ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് പിന്‍മാറണമെന്ന ആവശ്യവുമായി കരീബിയന്‍ രാജ്യമായ ബാര്‍ബഡോസ്. ഭൂമദ്ധ്യരേഖയുടെ 13° വടക്കും 59° പടിഞ്ഞാറ് രേഖാംശത്തിലുമായി തെക്കൻ കരീബിയൻ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
പടിഞ്ഞാറ് ദിശയിലായി സ്ഥിതി ചെയ്യുന്ന സെയ്ന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡീൻസ്, സെയ്ന്റ് ലൂസിയ എന്നിവയാണ് ബാർബേഡോസിന്റെ ഏറ്റവും അടുത്ത അയൽരാജ്യങ്ങൾ.
ഒരു രാഷ്ട്രത്തിനോടും വിധേയത്വമില്ലാതെ തന്നെ പൂര്‍ണമായും റിപബ്ലിക് രാജ്യമായി മാറമെന്നാണ് ബാര്‍ബഡോസ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. ‘ഞങ്ങളുടെ രാജ്യത്തിന്റെ പൂര്‍വ്വകാല കൊളോണിയല്‍ ചരിത്രം പൂര്‍ണമായും ഒഴിവാക്കാനുള്ള സമയം ഇപ്പോള്‍ എത്തിയിരിക്കുന്നു,’ എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ചു കൊണ്ട് ബാര്‍ബഡോസ് ഗവര്‍ണര്‍ ജനറല്‍ സാന്ദ്ര മസോണ്‍ അറിയിച്ചു.
‘ബാര്‍ബഡോസിയയിലെ ജനങ്ങള്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രത്തലവന്‍ വേണം. ഈ ജനത ആരാണെന്നും നമുക്ക് നേടാന്‍ കഴിയുന്നത് എന്താണെന്നതിന്റെയും അടിസ്ഥാനത്തിലുള്ളതും ആത്മവിശ്വാസത്തിലുള്ളതുമായ ഒരു പ്രസ്താവനയാണിത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ 55ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ബാര്‍ബഡോസ് സമ്പൂര്‍ണ പരമാധികാരത്തിലേക്കുള്ള യുക്തിസഹമായ നടപടികള്‍ കൈക്കൊള്ളുകയും റിപബ്ലിക്കായി മാറുകയും ചെയ്യും,’ – അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും 1966 ല്‍ ബാര്‍ബഡോസ് സ്വാതന്ത്ര്യം നേടിയെങ്കിലും ഇപ്പോഴും ബ്രിട്ടീഷ് രാജകുടുംബമാണ് രാജ്യത്തിന്റെ പരമാധികാരിയായി ഈ രാജ്യം കണക്കാക്കുന്നത്.