വാറന്റില്ലാതെ ആരെയും അറസ്‌റ്റ് ചെയ്യാൻ അധികാരമുള്ള സ്‌പെഷ്യൽ ടീമിന് രൂപം നൽകി യോഗി സർക്കാർ
വാറന്റില്ലാതെ ആരെയും അറസ്‌റ്റ് ചെയ്യാൻ അധികാരമുള്ള പ്രത്യേക സുരക്ഷാവിഭാഗത്തിന് രൂപം നൽകി യോഗി ആദിത്യനാഥ് സർക്കാർ. കേന്ദ്രസേനയായ സിഐഎസ്‌എഫ് മാതൃകയിൽ ഉത്തർപ്രദേശ് സ്‌പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സ് ഇതിനായി സജ്ജീകരിച്ചു.
കോടതി, വിമാനത്താവളം, ഭരണസിരാകേന്ദ്രങ്ങൾ തുടങ്ങിയവയ്‌ക്ക് സുരക്ഷയൊരുക്കാനെന്ന പേരിലാണ് നീക്കം. വാറന്റില്ലാതെ എവിടെയും തെരച്ചിൽ നടത്താനും ആരെയും അറസ്‌റ്റ് ചെയ്യാനും സ്‌പെഷ്യൽ ടീമിന് അധികാരമുണ്ടാകും.
ആദ്യഘട്ടമായി 1,747 കോടി രൂപ ചെലവിട്ട് എട്ട് ബറ്റാലിയന്‍ രൂപീകരിക്കുമെന്ന് അഡീഷണൽ ചീഫ്‌സെക്രട്ടറി അവനീഷ് ആവസ്‌തി അറിയിച്ചു. മജിസ്‌ട്രേറ്റിന്റെ മുൻകൂർ അനുമതിയോ വാറന്റോ ഇല്ലാതെ ആരെയും അറസ്‌റ്റ് ചെയ്യാൻ സേനാംഗങ്ങള്‍ക്ക് അധികാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനും ന്യൂനപക്ഷ വേട്ടയ്ക്കും പുതിയ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാരെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.