‘തന്റെ കൈകള്‍ 101% ശുദ്ധം; ലീഗിലുണ്ടായിരുന്നപ്പോൾ ചെറിയ വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് ലീഗ് അധ്യക്ഷന്‍ പറയണം’- കെ ടി ജലീൽ
മുസ്ലീം ലീഗിലുണ്ടായിരുന്ന കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് ലീഗ് അധ്യക്ഷന്‍ പറയണമെന്ന് മന്ത്രി കെടി ജലീല്‍. തന്റെ കൈകള്‍ 101% ശുദ്ധമാണെന്നും താൻ കള്ളത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നു എന്ന് പാണക്കാട് ഹൈദരലി തങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാനാകുമോ എന്നും കെ ടി ജലീൽ ചോദിച്ചു. അങ്ങനെ അദ്ദേഹം ചെയ്താൽ തങ്ങൾ പറയുന്നതെന്തും താൻ ചെയ്തോളാമെന്നും ജലീൽ കൂട്ടിച്ചേർത്തു. കൈരളി ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജലീലിന്റെ പ്രതികരണം.
“എന്നെ നന്നായി അറിയുന്നവരാണ് ലീഗ് നേതാക്കൾ. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്ലിം എന്നവാക്കിനോട് ലീഗ് നീതി പുലർത്തണം. ചോദ്യം ചെയ്യലിന് ഞാൻ തലയിൽ മുണ്ടിട്ട് പോയിട്ടില്ല. സ്വകാര്യ വാഹനത്തിലാണ് പോയത്. ഇഡി വളരെ സ്വകാര്യതയോടെയാണ് ചോദ്യം ചെയ്യലിന് വിളിച്ചത്. അവർ പറഞ്ഞ സമയം അവരുടെ ഓഫീസിൽ പോയി. ഇഡി എല്ലാ വിവരശേഖരണവും പേഴ്സണൽ ഐഡിയിലാണ് നടത്തിയത്. രഹസ്യസ്വഭാവം ഞാനായിട്ട് പൊളിക്കേണ്ട എന്ന് കരുതിയാണ് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നത്. മാധ്യമങ്ങളുടെ അകമ്പടിയോടെ അത് തത്സമയം സംപ്രേഷണം ചെയ്യണമെന്നാണ് അവർ കരുതുന്നത്.”-ജലീൽ വ്യക്തമാക്കി.
ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. മാധ്യമപ്രവർത്തകർ ഏതൊരു കാര്യത്തിനും മറുപടി വേണമെന്ന് പറഞ്ഞ് സമീപിക്കുക, അവർ പറഞ്ഞത് നമ്മൾ കേൾക്കുക എന്ന സമീപനം ശരിയല്ല എന്നും മന്ത്രി ജലീല്‍ അഭിപ്രായപ്പെട്ടു.
സ്വപ്ന സുരേഷിനെ വിളിച്ചെന്ന ആരോപണം വന്നപ്പോൾ ഒരുമണിക്കൂറിനുള്ളിൽ ഞാൻ മാധ്യമങ്ങളെ കണ്ടതാണ്. ഒരു മുടിനാരിഴ പങ്കെങ്കിലും തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ജലീൽ അഭിമുഖത്തിൽ പറഞ്ഞു.