“ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്”; വിഷക്കായ തിന്നു ആത്മഹത്യ ചെയ്ത അര്‍ച്ചനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

single-img
15 September 2020

ഹരിപ്പാട്: കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് വിഷക്കായ തിന്നു ആത്മഹത്യ ചെയ്ത അര്‍ച്ചനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ‘‘ഞാൻ മരിച്ചാലും നിങ്ങൾക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണൻ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. ‘എല്ലാവരും അണ്ണനെ മറക്കാൻ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ…’’ .

ബി.എസ്.സി. അവസാനവർഷ വിദ്യാർഥിനിയായ അർച്ചന മരിക്കുന്നതിന് മുമ്പ് എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ‘‘’എല്ലാവരും അണ്ണനെ മറക്കാൻ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ, അണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവർക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാൻ മരിച്ചാലും നിങ്ങൾക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണൻ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു.’’ എന്ന് കത്തില്‍ പറയുന്നു.

വിഷക്കായ കഴിച്ചാണ് ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കില്‍ വിശ്വനാഥന്‍-ഗീത ദമ്പതികളുടെ മകള്‍ അര്‍ച്ചന (21) ആത്മഹത്യ ചെയ്തത്. വര്‍ഷങ്ങളായി കണ്ടല്ലൂര്‍ സ്വദേശിയായ യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. യുവാവിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ വീട്ടുകാര്‍ പറയുന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ പറ്റിയില്ല. എന്ന് തുടങ്ങുന്ന കുറിപ്പില്‍ കാമുകന്റെ പേരെടുത്ത് പറഞ്ഞാണ് ബാക്കിയുള്ള വരികൾ.

അര്‍ച്ചന സ്‌കൂളില്‍ പഠിക്കുമ്പോഴാണു സ്‌കൂളിനു സമീപത്തു തന്നെ താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. പെണ്‍കുട്ടി പ്ലസ്ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിപ്പിച്ചു നല്‍കാനാവില്ലെന്നും പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്നും പറഞ്ഞു പിതാവ് മടക്കി അയച്ചു. ബിഎസ്‌സി നഴ്‌സിങ് പഠിക്കുന്ന കാലയളവിലും ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ വിദേശത്തു പോയ യുവാവ് സാമ്പത്തികമായി ഉയര്‍ച്ച നേടിയിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാനായി ശ്രമമെന്നു കുടുംബം പറയുന്നത്.

പെണ്‍കുട്ടി വിവാഹക്കാര്യം പറഞ്ഞപ്പോള്‍ സ്ത്രീധനം എത്ര നല്‍കുമെന്നായിരുന്നു യുവാവിന്റെ ചോദ്യം. പിതാവുമായി സംസാരിച്ചപ്പോള്‍ 30 പവന്‍ സ്വര്‍ണം നല്‍കാമെന്ന് അറിയിച്ചു. കൂലിപ്പണിക്കാരനായ പിതാവിന് അധികം പണം നല്‍കി വിവാഹം കഴിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു എന്നു ബന്ധുക്കള്‍ പറയുന്നു. യുവാവിന്റെ മാതാപിതാക്കള്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നു വാശിപിടിച്ചതാണ് യുവാവിന്റെ പിന്‍മാറ്റത്തിനു കാരണമെന്നും ഇവര്‍ പറയുന്നു.

ഇദ്ദേഹത്തിന്റെ സഹോദരിക്ക് 101 പവന്‍ സ്വര്‍ണവും കാറും കൊടുത്താണു വിവാഹം കഴിപ്പിച്ചത്. അത്ര തന്നെ തനിക്കും വേണമെന്നും അല്ലെങ്കില്‍ വേറെ വിവാഹം കഴിക്കുമെന്നും അറിയിച്ചതോടെ പെണ്‍കുട്ടി നിരാശയിലാകുകയായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹം നടത്തുന്നതിന് തീരുമാനിച്ച് ഉറപ്പിച്ച ദിവസമാണ് ജീവനൊടുക്കാന്‍ അര്‍ച്ചന തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച വീട്ടിലെ മുറിയ്ക്കുള്ളില്‍ യുവതിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അര്‍ച്ചന എഴുതിയ ആത്മഹത്യാ കുറിപ്പിലും ഇതേക്കുറിച്ച് സൂചനയുണ്ട്. ഇതു സംബന്ധിച്ചുള്ള യുവതിയുടെ ഓഡിയോ ക്ലിപ്പുകള്‍ കഴിഞ്ഞ ദിവസം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. സഹോദരിയോട് നന്നായി പഠിക്കണമെന്നും അച്ഛനെയും അമ്മയെയും സംരക്ഷിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ യുവാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി നല്‍കും. തൃക്കുന്നപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു