`എന്തൊരു മനുഷ്യനാണ് താങ്കൾ´: കോവിഡ് പ്രതിരോധ മികവിന് മോദി തന്നെ വിളിച്ച് അഭിനന്ദിച്ചുവെന്ന് വെളിപ്പെടുത്തി ട്രംപ്
തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചുവെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് മോദി തന്നെ പ്രശംസിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.
കോവിഡ് പരിശോധനയിലെ മികവാണ് ട്രംപ് എടുത്തുപറഞ്ഞത്.ഇതുവരെ ഇന്ത്യയേക്കാള്‍ കൂടുതല്‍ ആളുകളെ യുഎസില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി, പല വന്‍ രാജ്യങ്ങളും ഒന്നിച്ച് നടത്തിയ പരിശോധനയേക്കാള്‍ വലിയ സംഖ്യയാണ് അതെന്നും ട്രംപ് പറഞ്ഞു.
അതേസമയം കോവിഡ് പരിശോധനയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയേക്കാള്‍ 44 ദശലക്ഷം ടെസ്റ്റുകള്‍ക്ക് മുന്നിലാണ് അമേരിക്ക. കോവിഡ് പരിശോധനയില്‍ മികച്ച പ്രവര്‍ത്തനമാണ് ചെയ്തതെന്ന് മോദി തന്നെ വിളിച്ചു പറഞ്ഞുവെന്നും ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെയും ട്രംപ് രംഗത്തു വന്നിരുന്നു. നെവാഡയിലെ റെനോയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് മോദിയെ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.