മോദിയും സോണിയയും ഉൾപ്പെടെ 10000 പ്രമുഖർ ചൈനയുടെ നിരീക്ഷണത്തിലെന്ന് ‌റിപ്പോർട്ട്; എസ് ഡി ഐ ടി ലിമിറ്റഡിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഇന്ത്യൻ എക്സ്പ്രസ്സ്

single-img
14 September 2020

ചൈനീസ് സർക്കാരുമായി ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ നേതാക്കളെയും പ്രശസ്‌തരേയും നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, ചീഫ് ഓഫ് ഡിഫൻസ്‌ സ്റ്റാഫ്‌ ബിപിൻ റാവത്ത്, മന്ത്രിമാർ,സൈനിക ഉദ്യോഗസ്ഥർ തുടങ്ങി പതിനായിരത്തോളം പേരെയാണ് ചൈന നിരീക്ഷിക്കുന്നത്. എസ്ഡിഐടിഎൽ (ഷാൻഹായ് ഡാറ്റ ഇൻഫർമേഷൻ ടെക്നോളജി ലിമിറ്റഡ്) എന്ന സ്ഥാപനമാണ് ഇന്ത്യൻ നേതാക്കളെ നിരീക്ഷിക്കുന്നതെന്ന്‌ ഇന്ത്യൻ എക്സ്പ്രസ്സ്‌ റിപ്പോർട്ട് ചെയ്യുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ബിഗ് ഡാറ്റാ ടൂൾ എന്നിവ ഉപയോഗിച്ചാണ് നിരീക്ഷണം. അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗൗരവമുള്ള വിഷയം ആണിത്. മാത്രമല്ല ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ നടത്തുന്ന നീക്കങ്ങൾക്ക് തിരിച്ചടി നൽകാൻ ആണോ നിരീക്ഷണം എന്നതും പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

എന്നാൽ ഈവാർത്തയോട് കമ്പനി പ്രതികരിച്ചിട്ടില്ല. ആരെയും നിരീക്ഷിക്കാൻ ചൈന ഏർപ്പാട് ആക്കിയിട്ടില്ല എന്നാണ് ചൈനീസ് എംബസിയുടെ വിശദീകരണം. വ്യക്തികളെ മാത്രമല്ല രാഷ്ട്രീയ പാർട്ടികളെയും മത സംഘടനകളെയും സാമ്പത്തിക സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളും നിരീക്ഷണ പട്ടികയിൽ ഉണ്ട്. ഉന്നത ഉദ്യോഗസ്ഥരും ഈ പട്ടികയിൽ പെടുന്നു. വാർത്താ മാധ്യമങ്ങളും നിരീക്ഷണ വലയത്തിൽ ഉണ്ട്. സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെ കായിക തരങ്ങളെയും നിരീക്ഷിക്കുന്നുണ്ട്.

ബിഗ് ഡാറ്റ ടൂളുകളുമായി കഴിഞ്ഞ രണ്ട് മാസം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.