കുഞ്ഞാലിക്കുട്ടിയും മുനീറും ചെയ്തതു മാത്രമേ ഞാനും ചെയ്തിട്ടുള്ളു: കെ ടി ജലീൽ
സ്വർണക്കടത്തു കേസിലെ പ്രതികളുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കി മന്ത്രി കെ.ടി. ജലീൽ. അതുകൊണ്ടുതന്നെ ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തരുന്നില്ലെന്നും ഓടിയൊളിക്കുകയാണെന്നുമുള്ള ആരോപണം ഉയരുന്നതിനിടയിലാണ് രാഷ്ട്രദീപികയ്ക്ക് ജലീൽ അഭിമുഖം നൽകിയത്.
അന്വേഷണ ഏജൻസികൾ ഇനി വിളിച്ചാലും മൊഴികൊടുക്കാൻ സധൈര്യം പോകുമെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയുമായുള്ളതു കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലുള്ള പരിചയം മാത്രമാണെന്നും അന്വേഷണം പൂർത്തിയാകുന്പോൾ തന്റെ സത്യസന്ധത എല്ലാവർക്കും ബോധ്യമാകുമെന്നും ജലീൽ പറഞ്ഞു.
മൊഴികൊടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ പോയത് മുഖ്യമന്ത്രിയെ അറിയിച്ചശേഷമായിരുന്നുവെന്നും ജീലൽ വ്യക്തമാക്കി. സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ യാതൊരു തെറ്റുമില്ല. മുന്‍പ് മുസ്ലിം ലീഗിന്റെ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, എം.കെ. മുനീർ എന്നിവർ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്. അതേ താനും ചെയ്തുള്ളൂ. അന്നൊന്നുമില്ലാത്ത പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്- ജലീൽ പറഞ്ഞു.