പുതിയ ത്രിപുര: ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ളവ് കുമാറിനെ വിമർശിച്ച മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി തല്ലി
ത്രിപുരയിലെ ബി ജെ പി മുഖ്യമന്ത്രി ബിപ്ളവ് കുമാർ ദേബിനെ വിമർശിച്ച മാദ്ധ്യമപ്രവർത്തകനെ അജ്ഞാതരായ അക്രമികൾ വീടുകയറി മർദ്ദിച്ചു. ത്രിപുരയിലെ ബംഗാളി ദിനപത്രത്തിലെ റിപ്പോർട്ടറായ പരാശർ വിശ്വാസിനാണ് ഒരു സംഘം ആൾക്കാരുടെ മർദ്ദനമേറ്റത്. കൊവിഡ് നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് അക്രമത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ പരാശറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ഭേദമായശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഇദ്ദേഹം. കൊവിഡ് കെയർ സെന്ററിൽ ചികിത്സയിലിരിക്കെ ഷൂട്ട് ചെയ്ത വീഡിയോ ആണ് പരാശർ പോസ്റ്റുചെയ്തത്. മുഖ്യമന്ത്രിയെ രൂക്ഷമായി തെളിവുസഹിതം വിമർശിക്കുന്ന വീഡിയോ ആണ് അദ്ദേഹം തയ്യാറാക്കിയത്. ഈ വീഡിയോ് പുറത്തു വന്നതോടെ പരാശറിന് പലകോണുകളിൽ നിന്നും ഭീഷണി ഉയർന്നിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രിക്കെതിരെ മാന്യമല്ലാത്ത പദങ്ങൾ പ്രയാേഗിച്ചു എന്നായിരുന്നു വിമർശകർ പറയുന്നത്. അതേസമയം ബി ജെ പിക്ക് അക്രമത്തിൽ പങ്കില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നുവെന്നും പാർട്ടി അംഗങ്ങളാരും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ത്രിപുരയിലെ ബി ജെ പി വക്താവ് പറഞ്ഞു. ഏതെങ്കിലും പാർട്ടി അംഗം സംഭവത്തിന് പിന്നിലുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും അറിവോടെയാണ് അക്രമം എന്നാണ് പ്രതിപക്ഷം പറയുന്നത്. നേരത്തേ കൊവിഡ് പ്രതിരോധത്തിൽ ഒരുവിഭാഗം മാദ്ധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ പ്രവർത്തിയിൽ നിന്നും മാധ്യമങ്ങൾ പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അക്രമം നടന്നത്.