ചായയും പൈസയും തരാമെന്ന് പറഞ്ഞു പ്രകൃതി വിരുദ്ധ പീഡനം; ബന്ധു ഉൾപ്പെടെ മൂന്നു പേർ പോലീസ് പിടിയിൽ
കണ്ണൂർ പരിയാരത്ത് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മൂന്നു പേർ പോലീസ് പിടിയിൽ. ഏമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമന്, മോഹനന് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവർക്കെതിരെ പോക്സോ ചുമത്തിയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
പണവും ചായയും നല്‍കാമെന്ന് പറഞ്ഞാണ് മൂന്നുപേരും പ്രലോഭിപ്പിച്ചതെന്ന് കുട്ടി പോലീസിന് മൊഴി നൽകി. വൈദ്യപരിശോധനയ്ക്ക് ശേഷം പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
2017ല്‍ 17 കാരനായ കുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ വീട്ടില്‍ കൊണ്ടു പോയാണ് വാസു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ ബന്ധു കൂടിയായ കുഞ്ഞിരാമന് കഴിഞ്ഞ ജൂണ്‍ 24 നാണ് പീഡിപ്പിച്ചത്. കുഞ്ഞിരാമനും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ഓഗസ്റ്റ് ഏഴിന് 17കാരനെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയാണ് മോഹനന് പീഡനത്തിന് ഇരയാക്കിയത്. ഈ സംഭവങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മാനസിക നിലയിൽ മാറ്റമുണ്ടായി.
പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മാവൻ ആദ്യം ചൈല്‍ഡ് ലൈനില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്.