താൽക്കാലികമായി നിർത്തിവെച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ച് ഓക്‌സ്ഫഡ്
പരീക്ഷണ ഘട്ടത്തില്‍ ചിലരില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചു. തങ്ങള്‍ക്ക് പരീക്ഷണം തുടരാന്‍ അനുമതി ലഭിച്ചെന്ന് ബ്രിട്ടീഷ് കമ്പനി അസ്ട്രാസെനക ഇന്ന് അറിയിക്കുകയായിരുന്നു.
നേരത്തെ വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് വിപരീത ഫലം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി ഇവര്‍ നിര്‍ത്തിയിരുന്നത്. നിലവില്‍ മൂന്നാംഘട്ട പരീക്ഷണത്തിനാണ് വീണ്ടും തുടക്കമിട്ടിരിക്കുന്നത്. ആദ്യം മൂന്ന് ഘട്ടങ്ങളിലായി ഏകദേശം 18,000 പേരിലാണ് വാക്സിന്‍ ഇതുവരെ പരീക്ഷണം നടത്തിയിട്ടുള്ളത്.
ഇപ്പോള്‍ വാക്സിന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ)യുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം തങ്ങള്‍ വീണ്ടും ആരംഭിച്ചതെന്ന് അസ്ട്രാസെനക ഇറക്കിയ പത്രകുറിപ്പിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച പരീക്ഷണത്തിന് വിധേയനായ ഒരാളില്‍ അജ്ഞാത രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഇവര്‍ പരീക്ഷണം നിര്‍ത്തിവെച്ചത്.
ഇതിനെ തുടർന്ന്, തുടർപരീക്ഷണവും സുരക്ഷയും സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരു പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 20നായിരുന്നു ഓക്സ്ഫഡ് ആദ്യമായി കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്.പരീക്ഷണം വിജയം കണ്ടാല്‍ ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.