പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ നടി രാഗിണി ദ്വിവേദി മൂത്ര സാമ്പിളിൽ വെള്ളം ചേർത്തു നൽകി
മയക്കുമരുന്ന് കേസിൽ സിനിമാലോകത്തേക്ക് അന്വേഷണം നീണ്ടതിനുന്നാലെ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി മൂത്ര സാമ്പിളിൽ വെള്ളം ചേർത്തു നൽകിയെന്ന് റിപ്പോർട്ടുകൾ. ഇത് ഡോക്ടർമാർ കെെയ്യോടെ പിടികൂടുകയും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മല്ലേശ്വരത്തെ കെ.സി ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടു വന്നപ്പോഴാണ് സംഭവം.
രാഗിണിയുടെ പ്രവർത്തി വളരെ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്തതോടെയാണ് സംവം പുറത്തു വരുന്നത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് പരിശോധനയ്ക്കുള്ള യൂറിൻ സാംപിളിൽ രാഗിണി വെള്ളം ചേർത്ത് നൽകിയത്.
കന്നഡ സിനിമാമേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സിസിബി പറഞ്ഞു. രവിശങ്കർ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. രവിശങ്കര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഇവര്‍ക്ക് അറിവുണ്ടായിരുന്നു. രാഗിണിക്ക് മയക്കു മരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതൽ ബന്ധങ്ങൾ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെ നടി സഞ്ജന ഗൽറാണിയെയും പോലീസ് അറസ്റ്റ് ചെയ്തു. രാഗിണിയെപ്പോലെ തന്നെ സഞ്ജനയും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. രക്തപരിശോധനയ്ക്ക് സഞ്ജന വിസമ്മതിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കിയത് വാർത്യായിരുന്നു.
താൻ നിരപരാധിയാണെന്നും പോലീസിൽ വിശ്വാസമില്ലെന്നും സഞ്ജന പറയുന്നത്. സഞ്ജന പോലീസുകാരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് അവർ പിന്നീട് അനുമതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ശാസ്ത്രീയതെളിവെടുപ്പിന്റെ ഭാഗമായാണ് പരിശോധനയെന്ന് പോലീസ് ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തി. രക്തസാമ്പിൾ എടുക്കുന്നതിനെയാണ് നടി എതിർത്തത്.
അതേ സമയം ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകര്‍ തങ്ങള്‍ക്ക് മയക്കുമരുന്നു സംഘങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കുകയും സിസിബിക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.