രാമക്ഷേത്രത്തിനു വേണ്ടി നടത്തിയ രഥയാത്രയിൽ പിരിച്ചെടുത്ത 1,400 കോടി രൂപ കാണാനില്ല: ബിജെപിക്ക് എതിരെ പഴയ `രാമ ക്ഷേത്ര നേതാക്കൾ´
രാമക്ഷേത്ര നിർമാണത്തിന് ശേഖരിച്ച 1,400 കോടി രൂപ കാണാനില്ലെന്ന് ആരോപണം. രഥയാത്ര നടത്തി ബിജെപി പിരിച്ചെടുത്ത തുകയാണ് കാണാതായിരിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിനായി ആദ്യകാലങ്ങളിൽ പങ്കെടുത്ത നേതാക്കളാണ് ബിജെപിക്ക് എതിരെ ആരോപണവുമായി രംഗത്തെത്തിയത്.
രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ആദ്യ കാലങ്ങളിലെ നീക്കങ്ങളിൽ നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. മോദി സർക്കാർ രാമക്ഷേത്ര നിർമാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇവർ ബിജെപിക്കെതിരേ ആരോപണം ഉന്നയിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ബിജെപിയിലെ മുതിർന്ന നേതാവ് എൽ.കെ. അദ്വാനി, ആർഎസ്എസ് നേതൃത്വം എന്നിവരെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ആരോപണുമായി രംഗത്തെത്തിയവർ പറയുന്നു.