മതപഠനത്തിനെത്തുന്ന കുട്ടികളെ ദെെവത്തെ കാണിക്കാമെന്നുപറഞ്ഞ് സ്വർണ്ണാഭരണം തട്ടുക, പ്രകൃതിവിരുദ്ധപീഡനം: അറസ്റ്റിലായ മദ്രസ അധ്യാപകന് കോവിഡ്

single-img
9 September 2020

മതപഠനത്തിനെത്തുന്ന കുട്ടികളില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും വീടുകളില്‍നിന്ന് സ്വര്‍ണാഭരണം വരുത്തി തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാല്‍ കുട്ടികള്‍ക്ക് ദിവ്യാത്ഭുത ശേഷിയുണ്ടാകുമെന്നും ദൈവത്തെ നേരില്‍ കാണാമെന്നുമൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കബളിപ്പിക്കല്‍ നടത്തിയത്. 

നുച്യാട് മദ്രസയില്‍ അധ്യാപകനായിരുന്ന കോഴിക്കോട് കല്ലായിയിലെ കണ്ണോത്തുപറമ്പില്‍ അബ്ദുള്‍കരീം (43) ആണ് അറസ്റ്റിലായത്. ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കാസര്‍കോട്ടുനിന്നാണ് പിടികൂടിയത്. ആഭരണങ്ങള്‍ എത്തിക്കാത്ത കുട്ടികളെ പേടിപ്പിച്ചും മര്‍ദിച്ചും അതിനു പ്രലോഭിപ്പിച്ചുവെന്നും പരാതി ഉയർന്നിട്ടുണ്ട്. 

നാലുവര്‍ഷത്തിലധികമായി നുച്യാട് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി. നുച്യാട് സ്വദേശിയുടെ വീട്ടില്‍നിന്ന് അഞ്ചുപവന്റെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതാണ് പരാതിക്കിടയാക്കിയത്. അറബിത്തട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ കഴിഞ്ഞദിവസം രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനുപിന്നാലെ ഒളിവില്‍ പോകുകയായിരുന്നു. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ പോക്‌സോ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കോവിഡ് പരിശോധനയില്‍ ഇയാള്‍ പോസിറ്റീവായതിനാല്‍ തോട്ടട കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം ഇയാളെ അറസ്റ്റുചെയ്ത ഉളിക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.