പാലത്തായി പീഡനക്കേസ്: ബിജെപി നേതാവിന്റെ ജാമ്യം അനുവദിച്ചുള്ള നടപടി ഹൈക്കോടതി ശരിവച്ചു
പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. തലശ്ശേരി പോക്സോ കോടതി ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.
പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവും ആക്ഷൻ കമ്മിറ്റിയുമാണ് ഹരജി നൽകിയത്. കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു വാദം. പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.
ഹർജിയിൽ ക്രൈം ബ്രാഞ്ച് നിലപാടും ഏറെ ചർച്ച ആയിരുന്നു. പീഡനത്തിന് ഇരയായ കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ട്. ഭാവനയിൽ നിന്ന് കാര്യങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പിൽ നിന്നുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകളായിരുന്നു റിപ്പോർട്ട് ആയി നൽകിയത്.