കങ്കണയുടെ കെട്ടിടം പൊളിച്ചു മാറ്റരുത്: കെട്ടിടം പൊളിക്കാനുള്ള നടപടികൾ സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി

single-img
9 September 2020

കങ്കണ റണൗത്തിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ച് മാറ്റാനുള്ള തീരുമാനത്തെ സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി. കെട്ടിടം തല്‍ക്കാലം പൊളിച്ച് മാറ്റല്‍ നിര്‍ത്തിവെയ്ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കെട്ടിടം പൊളിച്ച് മാറ്റാനുള്ള ബി.എം.സി നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു. 

നേരത്തേ അനധികൃത നിര്‍മാണമാണെന്ന് കാണിച്ച് തന്റെ കെട്ടിടം പൊളിച്ചുനീക്കാനുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടാണ് നടി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

നിയമവിരുദ്ധമായാണ് നിര്‍മാണം നടത്തിയതെന്നാരോപിച്ചാണ് കങ്കണയുടെ മുബൈയിലെ പോഷ് പലി ഹില്‍ ഏരിയയിലുള്ള മണികര്‍ണിക ഫിലിം ഓഫീസ് പൊളിച്ചുനീക്കാന്‍ ബി.എം.സി നടപടികള്‍ ആരംഭിച്ചത്.

അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് കങ്കണ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇന്നു രാവിലെ കങ്കണയുടെ ബംഗ്ലാവില്‍ കോര്‍പ്പറേഷന്‍ രണ്ടാമത്തെ നോട്ടീസ് പതിച്ചു. ബാന്ദ്രയിലെ ബംഗ്ലാവില്‍ അനധികൃത നിര്‍മാണം നടത്തിയെന്നു കാണിച്ച് ഇന്നലെയാണ് കോര്‍പ്പറേഷന്‍ കങ്കണയ്ക്കു നോട്ടീസ് നല്‍കിയത്. ശിവസേനാ നേതാക്കളുമായി കങ്കണയുടെ വാക് പോര് തുടരുന്നതിനിടെ കോര്‍പ്പറേഷന്‍ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കങ്കണയുടെ അഭിഭാഷകന്‍ നല്‍കിയ മറുപടിയിലും ഈ ആരോപണം ഉണ്ടായിരുന്നു. 

നോട്ടീസ് ലഭിച്ചിട്ടും ബംഗ്ലാവില്‍ അനധികൃത നിര്‍മാണം തുടര്‍ന്നതായി കോര്‍പ്പറേഷന്‍ ആരോപിച്ചു. ബാന്ദ്രയിലെ ബംഗ്ലാവിന് റെസിഡന്‍ഷ്യല്‍ അനുമതിയാണ് ഉള്ളതെന്നും ഇവിടെ ഓഫിസ് മുറി പണിതത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നിര്‍മാണം നടത്തിയെന്നും ആക്ഷേപമുണ്ട്.