പന്തീരാങ്കാവ് കേസ്: അലനും താഹയ്ക്കും ജാമ്യം; ജാമ്യം ലഭിച്ചത് പത്ത് മാസത്തിന് ശേഷം

single-img
9 September 2020

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിൽ വിദ്യാർത്ഥികളായ അലൻ ശുഹൈബിനും താഹ ഫസലിനും ജാമ്യം. കർശന ഉപാധികളോടെയാണ് എൻഐഎ കോടതി 10 മാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട് കെട്ടിവയ്ക്കണം , മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം, ഒരുലക്ഷം രൂപ ബോണ്ട് തുടങ്ങിയവയാണ് ഉപാധികൾ. ജയിലിൽ കഴിയുന്ന അലനും താഹയും കൊച്ചിയിലെ എൻഐഎ കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി.

പത്തുമാസത്തിലേറെയായി ജയിലിലാണെന്നും മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ എൻഐഎയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നുമാണ് ഇവർ കോടതിയെ അറിയിച്ചത്. 2019 നവംബർ ഒന്നിനാണു പന്തീരാങ്കാവ് പൊലീസ് അലൻ, താഹ എന്നിവരെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ആശയ പ്രചാരണ വസ്തുക്കൾ ഇവരിൽ നിന്നും പിടിച്ചെടുത്തതോടെ യുഎപിഎ ചുമത്തി കേസന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

കണ്ണൂർ പാലയാട്ടെ സർവകലാശാല കാമ്പസ് നിയമവിദ്യാർത്ഥി കോഴിക്കോട് സ്വദേശി അലൻ ഷുഹൈബ് (20), കണ്ണൂർ സ്‌കൂൾ ഓഫ് ജേർണലിസം വിദ്യാർത്ഥി ഒളവണ്ണ സ്വദേശി താഹ ഫസൽ (24) എന്നിവരെ 2019 നവംബർ ഒന്നിനാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവരുടെയും വീടുകളിൽ നടത്തിയ റെയ്ഡിനെ തുടർന്നായിരുന്നു അറസ്റ്റ്.

വീടുകളിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകൾ, ബാനർ എന്നിവ കണ്ടെടുത്തെന്നും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ ഇവർ പിടികൂടിയപ്പോൾ മുഴക്കി എന്നുമായിരുന്നു പൊലീസ് അറിയിച്ചത്. തുടർന്ന് എൻഐഐ കേസ് ഏറ്റെടുക്കുകയായിരുന്നു. 2020 ഏപ്രിൽ 27ന് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരുവർക്കുമെതിരായ യുഎപിഎ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തിയിരുന്നു.