ഓണക്കിറ്റിലെ പപ്പടത്തില്‍ നിരോധിത രാസവസ്തുക്കളില്ല; വ്യാജ പ്രചാരണം പാടില്ലെന്ന് സപ്ലൈകോ

single-img
8 September 2020

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുള്ള വസ്തുക്കളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്ന് സപ്ലൈകോ. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത്തരത്തില്‍ അയച്ച 14 സാമ്പിളില്‍ മൂന്ന് എണ്ണത്തിന്‍റെ ഫലം വന്നതില്‍ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ച രാസവസ്തുക്കളൊന്നും അടിങ്ങിയിട്ടില്ലെന്നും സപ്ലൈകോ അറിയിച്ചു.

നിയമ പ്രകാരം ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പപ്പടത്തിന്‍റെ ഗുണനിലവാരം ലാബുകളില്‍ പരിശോധിച്ചിട്ടുള്ളത്. ലാബില്‍ നിന്നും ലഭിച്ച പരിശോധനാ ഫലത്തില്‍ പപ്പടത്തിലെ ഈര്‍പ്പം, ജലാംശത്തിന്‍റെ പിഎച്ച്, ക്ഷാരാംശം എന്നിവ നിശ്ചിത മാനദണ്ഡത്തേക്കാള്‍ കുറച്ച് കൂടുതലുള്ളതായി കണ്ടെത്താന്‍ സാധിച്ചു. പപ്പട നിര്‍മ്മാണത്തിലെ അസംസ്‌കൃത വസ്തുക്കളില്‍ ഒന്നായ പപ്പടക്കാരത്തിന്‍റെ അളവ് പ്രസ്തുത ബാച്ചിലെ പപ്പടത്തില്‍ നേരിയ അളവില്‍ കൂടിയത് കൊണ്ടാണ് ഈ വ്യത്യാസം വന്നത്.

ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നപോലെ ഭക്ഷ്യസുരക്ഷാ നിയമത്തിന് വിരുദ്ധമായ ഒന്നും തന്നെ പപ്പടത്തിലില്ലെന്നും സപ്ലൈകോ അറിയിപ്പില്‍ പറയുന്നു. മാത്രമല്ല, പപ്പടത്തിന്‍റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. സമൂഹത്തിലെ ജനജീവിതത്തെ ദുഷ്‌കരമാക്കുന്ന ഇതുപോലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.